തെക്കുപടിഞ്ഞാറൻ ചൈനയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിൽ നാല് ബോട്ടുകൾ മറിഞ്ഞ് 10 പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ദാരുണമായ സംഭവം നടന്നത്. ഗുയിഷോ പ്രവിശ്യയിലെ ഒരു പ്രദേശത്തുകൂടി കടന്നുപോവുകയായിരുന്ന ബോട്ടുകളാണ് ശക്തമായ കാറ്റിൽപ്പെട്ടത്.
80-ലധികം പേർ നദിയിൽ വീണതായി സിസിടിവി റിപ്പോർട്ട് ചെയ്തു. ചൈനയിലെ യാങ്സി നദിയുടെ പോഷകനദിയായ വു നദിയിലാണ് അപകടം നടന്നത്. പെട്ടെന്നുള്ള മഴയും ആലിപ്പഴ വർഷവും മൂലമാണ് ബോട്ടുകൾ മറിഞ്ഞതെന്ന് കരുതപ്പെടുന്നു.
ആദ്യം രണ്ട് ടൂറിസ്റ്റ് ബോട്ടുകളാണ് മറിഞ്ഞതെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ, തിങ്കളാഴ്ചയോടെ നാല് ബോട്ടുകൾ അപകടത്തിൽപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. മറിഞ്ഞ മറ്റ് രണ്ട് ബോട്ടുകളിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നും, അവയിലെ ഏഴ് ജീവനക്കാർ സ്വയം രക്ഷപ്പെട്ടതായും സിസിടിവി റിപ്പോർട്ട് പറയുന്നു.



