ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്‍റെ കര്‍ദിനാള്‍ സ്ഥാനാരോഹണ ചടങ്ങ് ഇന്ത്യയ്ക്ക് അഭിമാന മുഹൂര്‍ത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കൊപ്പമുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സ്ഥാനാരോഹണ ചടങ്ങിനിടെ പ്രധാനമന്ത്രി എക്സിൽ കുറിപ്പിട്ടത്. 

പോപ് ഫ്രാന്‍സിസ് മാര്‍പ്പ ആര്‍ച്ച് ബിഷപ് ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് ഇന്ത്യക്ക് തീര്‍ത്തും അഭിമാനകരമായ കാര്യമാണെന്ന് മോദി എക്സിൽ കുറിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ടെന്നും ഇന്ത്യൻ സംഘം പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും കൂടിക്കാഴ്ച നടത്തിയെന്നും മോദി എക്സിൽ കുറിച്ചു.

അതേസമയം,  കർദിനാൾ സ്ഥാനാരോഹണ ചടങ്ങുകള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ആരംഭിച്ചു. മലയാളിയായ മാർ ജോർജ് ജേക്കബ് കൂവക്കാടിന്‍റെ അടക്കം 21 പേരെ കർദിനാൾമാരായി ഉയർത്തുന്ന ചടങ്ങുകൾ ഇന്ത്യൻ സമയം എട്ടരയോടെയാണ് ആരംഭിച്ചത്. ആര്‍ച്ച് ബിഷപ്  മാർ ജോർജ് ജേക്കബ് കൂവക്കാടിന്‍റെ കർദിനാൾ സ്ഥാനാരോഹണത്തിനായി ആവേശത്തോടെ അതിലേറെ അഭിമാനത്തോടെയും കാത്തിരിക്കുകയാണ് കേരളത്തിലെ സഭാസമൂഹം.