ആത്മകഥാ വിവാദത്തില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനോട് പാര്‍ട്ടി വിശദീകരണം തേടിയേക്കും. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇ പി പങ്കെടുക്കുമോയെന്നത് നിര്‍ണായകമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

വിവാദമായതോടെ ഇപിയുടെ വാദം വിശ്വസിക്കുന്നുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നത്. എന്നാൽ സി.പി.ഐ.എമ്മിനെ രാഷ്ട്രീയമായും സംഘടനാപരവുമായും പ്രതിരോധത്തിൽ ആക്കുന്നതാണ് ഇ.പി.ജയരാജൻെറ ആത്മകഥ. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യാനാണ് സാധ്യത. അതിനിടെ ഇ.പി ജയരാജൻ ഇന്ന് പാലക്കാട്ട് എത്തി ഡോ പി സരിന് വേണ്ടി പ്രചാരണം നടത്തും. ഇപി ജയരാജന്റെ ആത്മകഥയിൽ ഡോ പി സരിനെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പി സരിന്‍ അവസരവാദിയാണ് എന്ന് ഇ പിയുടേതെന്ന പേരില്‍ പുറത്തുവന്ന ആത്മകഥയില്‍ പരാമര്‍ശം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപി പാലക്കാട് പ്രചാരണത്തിനെത്തുന്നത്. പുസ്തകത്തിൻ്റെ ഉള്ളടക്കം തള്ളിയ ഇപി ഡിജിക്ക്‌ പരാതിയും നൽകിയിട്ടുണ്ട്.

പാലക്കാട് ഇപിയുടെ വിവാദ ആത്മകഥരാഷ്ട്രീയ ചര്‍ച്ചയാക്കാനാണ് യുഡിഎഫും ബിജെപിയും തയ്യാറെടുക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ഇടതു ക്യാമ്പ്. തിരഞ്ഞെടുപ്പിനെ വിവാദങ്ങള്‍ ദോഷകരമായി പ്രതിഫലിക്കും എന്ന വിലയിരുത്തലിലാണ് ഇ പിയെ സിപിഐഎം പ്രചാരണത്തിനിറക്കുന്നത്. പ്രത്യേകമായി സംഘടിപ്പിക്കുന്ന പൊതുയോഗത്തിലാണ് ഇ പി ജയരാജന്‍ പങ്കെടുക്കുക. വൈകുന്നേരം അഞ്ചുമണിക്ക് സ്റ്റേഡിയം ബസ്സ്റ്റാന്‍ഡ് പരിസരത്താണ് പൊതുയോഗം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ സരിനെ പറ്റിയും ഉയര്‍ന്നുവന്ന ആത്മകഥാ വിവാദത്തെപ്പറ്റിയും പൊതുയോഗത്തില്‍ ഇ പി ജയരാജന്‍ പരാമർശിക്കാനാണ് സാധ്യത.