ഇന്ന് അത്തം. പ്രളയവും കോവിഡ്‌ കവര്‍ന്നെടുത്ത ഓണക്കാലത്തെ ഇക്കുറി തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ്‌ മലയാളികള്‍. എങ്കിലും കനത്ത മഴ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വീടുകള്‍ക്കുമുന്നില്‍ ഇന്നുമുതല്‍ പൂക്കളങ്ങളൊരുങ്ങും.

ഇനി പത്താം നാള്‍ തിരുവോണം. സംസ്ഥാനതല ഓണാഘോഷം സെപ്‌തംബര്‍ ആറിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. പൊന്നോണത്തിന്റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ഇന്നാണ്.

അത്തം നഗറില്‍ പതാക ഉയരുന്നതോടെ വര്‍ണാഭമായ ഘോഷയാത്രയ്ക്ക് തുടക്കമാകും. ഇത്തവണ വിപുലമായ പരിപാടികളോടെയാണ് അത്തച്ചമയം നടക്കുന്നത്. മന്ത്രി വി എന്‍ വാസവന്‍ തൃപ്പൂണിത്തുറ ബോയിസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയുടെ ഭാഗമായുണ്ടാവും.

പ്രായമായവരും കുട്ടികളും ഒന്നടങ്കം ‌ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പൂക്കളവും സദ്യയും ഓണാഘോഷങ്ങളും സംഘടിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളാണെങ്ങും. സെപ്തംബര്‍ രണ്ടിന്‌ സ്‌കൂള്‍ അടയ്‌ക്കുന്നതോടെ കുട്ടികള്‍ ഓണാഘോഷ തിമിര്‍പ്പിലാകും.

തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്ര തെക്കേ ഗോപുരനടയിൽ ഒരുക്കിയ അത്ത പൂക്കളം ആണ് ചിത്രത്തിൽ. 60 അടി വ്യാസത്തിൽ 1500 കിലോ പൂക്കൾക്കൊണ്ടാണ് പൂക്കളം ഒരുക്കിയത്. കഴിഞ്ഞ15 വർഷമായി തേക്കിൻകാട് സായാഹ്ന സൗഹൃദക്കൂട്ടായ്മയാണ് പൂക്കളം ഒരുക്കുന്നത്.