ലണ്ടന്‍: ജെറ്റ് എയര്‍വേസിനെ നിയമപരമായ ബാധ്യതകളില്‍ നിന്ന് ഒഴിവാക്കുമെങ്കില്‍ കമ്ബനിയെ വാങ്ങാന്‍ തയ്യാറെന്ന് ഹിന്ദുജ ഗ്രൂപ്പ്. വിമാനക്കമ്ബനിയുടെ നിയമപരമായ ബാധ്യതകളില്‍ നിന്നും കമ്ബനിയെ ഒഴിവാക്കണമെന്നാണ് ഹിന്ദുജ ഗ്രൂപ്പ് വ്യക്തമാക്കിയത്.

‘ജെറ്റിന്റെ നിലനില്‍പ്പിനെ സഹായിക്കാന്‍ സര്‍ക്കാര്‍ അധികാരികള്‍ ഞങ്ങളെ സമീപിച്ചതാണ് ഞങ്ങള്‍ താല്‍പര്യം കാണിക്കാന്‍ കാരണം. ബാങ്കുകള്‍ പോലും ഞങ്ങളെ സമീപിച്ചു,’ ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്രൂപ്പിന്റെ കോ-ചെയര്‍മാന്‍ ഗോപിചന്ദ് പി. ഹിന്ദുജ പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച ഹിന്ദുജ ഗ്രൂപ്പ്, പിന്നീട് ജെറ്റ് എയര്‍വേസിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികള്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

‘ഞങ്ങള്‍ എന്തിനാണ് പുറകോട്ട് പോയത്? കാരണം എന്‍സിഎല്‍ടി (നാഷണല്‍ കമ്ബനി ലോ ട്രിബ്യൂണല്‍) മുന്‍കാല പ്രശ്നങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നില്ല. അതിനാല്‍, ഞങ്ങള്‍ ജെറ്റ് എയര്‍വേസിലേക്ക് പോകുകയാണെങ്കില്‍, ഞങ്ങള്‍ക്ക് മുന്‍കാല പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ഞങ്ങള്‍ക്ക് ഒരു ക്ലീന്‍ ചിറ്റ് വേണമെന്ന് ഞങ്ങള്‍ പറഞ്ഞു,’ ഗ്രൂപ്പിന്റെ ഇന്ത്യ ഓപ്പറേഷന്‍സ് ചെയര്‍മാനും ഗോപിചന്ദ് പി. ഹിന്ദുജയുടെ ഇളയ സഹോദരനുമായ അശോക് ഹിന്ദുജ വ്യക്തമാക്കി.