കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. പറവൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക്കടക്കം നാലു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ആകെ ഒന്‍പത് പ്രതികളുളള കുറ്റപത്രത്തില്‍ റൂറല്‍ ടാസ്ക് ഫോഴിസിലെ അംഗങ്ങളായ സന്തോഷ് കുമാര്‍, സുമേഷ് ജിതിന്‍ രാജ് എന്നിവരാണ് ആദ്യ മൂന്നുപ്രതികള്‍. വടക്കന്‍ പറവൂര്‍ സിഐയായിരുന്നു ക്രിസ്പിന്‍ സാം അഞ്ചാം പ്രതിയാണ്.

നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയിലെടുത്തതിനും കസ്റ്റഡി നടപടിക്രമങ്ങള്‍ പാലിക്കാതിരുന്നതിനുമാണ് ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ആരോപണവിധേയനായ ഡിഐജി എ.വി. ജോര്‍ജിനെ സാക്ഷിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്. 2018 ഏപ്രില്‍ 9ന് എറണാകുളം വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.