ഡല്‍ഹി: ജാമിയ സര്‍വകലാശാലയില്‍ ഇന്നലെ രാത്രിയോടെ നടന്നത് പൊലീസ് നരനായാട്ടെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബസുകള്‍ കത്തിച്ചതും പൊലീസ് തന്നെയാണെന്ന ആരോപണം ബലപ്പടുത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. പെണ്‍കുട്ടികളെ ഹോസ്റ്റലിലും ടോയ്‍ലറ്റിലും പോലും കയറി അക്രമിച്ചതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ഡല്‍ഹി ജാമിഅ നഗറില്‍ പൗരത്വബില്ലിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നിതിനിടെ ഇന്നലെ വൈകീട്ട് അഞ്ചുബസുകള്‍ അഗ്നിക്കിരയായി. പൊലീസ് നോക്കി നില്‍ക്കെ രണ്ടു പേര്‍ ബസിനകത്തേക്ക് എന്തോ ഒഴിക്കുന്നു. ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് പൊലീസ് ക്യാമ്ബസ്സിനുള്ളിലെത്തിയത്. ലൈബ്രറിയിലും വാതിലടച്ചിരുന്ന വിദ്യാര്‍ഥികളെ പോലും അവ തുറന്ന് അതിക്രമിച്ചു. ടോയ് ലറ്റില്‍ പോലും കയറി ലൈറ്റണച്ച്‌ ലാത്തി വീശി എന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പരുക്കേറ്റവരുടെ ദൃശ്യങ്ങള്‍ ആരോപണം ശരിവയ്ക്കുന്നു. പരുക്കേറ്റവരില്‍ ചിലരെ ആശുപത്രിയിലെത്തിക്കാനനുവദിക്കാതെ പൊലീസ് ജീപ്പിലിട്ട് കൊണ്ടു പോകുന്നതും കാണാം.