ചിക്കാഗോ: ഒ.സി.ഐ. കാര്‍ഡ് പുതുക്കുന്നത് സംബന്ധിച്ച്സര്‍ക്കാര്‍ പുതുതായി ഉത്തരവുകള്‍ ഒന്നും പുറപെടുവിച്ചിട്ടില്ലെന്നു ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സുധാകര്‍ ദലേല. പുതുതായി നിര്‍ദേശങ്ങളൊന്നും എയര്‍ലൈന്‍സിനു നല്കിയിട്ടുമില്ല-മുന്‍ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ നേത്രുത്വത്തില്‍ അദ്ധേഹത്തെ സന്ദര്‍ശിച്ച മലയാളി സംഘടനാ നേതാക്കളോട് ദലേല പറഞ്ഞു.

ഫോമാ മുന്‍ ട്രഷററും ഇല്ലിനോയി മലയാളി അസോസിയേഷന്‍ മുന്‍  പ്രസിഡന്റുമായ ജോസി കുരിശുങ്കല്‍, ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഫോമാ കണ്വന്‍ഷന്‍ ചെയര്‍ സണ്ണി വള്ളിക്കളം എന്നിവരാണു കോണ്‍സല്‍ ജനറലുമായി സംഭാഷണം നടത്തിയത്. ഒ.സി.ഐ. പുതുക്കുന്നത് സംബന്ധിച്ച് ഉണ്ടായ ആശയകുഴപ്പം സബന്ധിച്ചുള്ള നിവേദനം അവര്‍ കോണ്‍സല്‍ ജനറലിനു നല്‍കുകയും ചെയ്തു.

ചിക്കാഗോയില്‍ ആര്‍ക്കെങ്കിലും യാത്രാ പ്രശ്‌നം ഉണ്ടായതായി അറിവില്ലെന്നു ദലേല പറഞ്ഞു. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഉടന്‍ കോണ്‍സുലേറ്റുമായി ബന്ധപെടാം. എല്ലാ സഹായവും ചെയ്യാന്‍ തങ്ങള്‍ സദാ സന്നദ്ധരാണ്.

എങ്കിലും ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടായ കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചിക്കാഗോയില്‍ ഒ.സി.ഐ. പുതുക്കാന്‍ 7 പ്രവര്‍ത്തി ദിനങ്ങളില്‍ കൂടുതല്‍ എടുക്കാറില്ല.

അപേക്ഷ പുതുക്കുന്നതിലെ വിഷമതകള്‍ സംഘം ചൂണ്ടിക്കാട്ടി. അക്കാര്യം പരിശോധിക്കുമെന്നദ്ധേഹം പറഞ്ഞു. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതു പോലെയെ ഉള്ളു ഇത്. പ്രായമുള്ളവര്‍ക്ക് കാഴ്ച ശരിയോ എന്നു ലൈസന്‍സിനു ചെല്ലുമ്പോള്‍ നോക്കാറുണ്ടല്ലൊ.

മലയാളി സമൂഹവുമായുള്ള തന്റെ നല്ല ബന്ധവും അദ്ധേഹം ചൂണ്ടിക്കാട്ടി. ചിക്കാഗോ മലയാളി അസോസിയേഷന്റെ ഓണം ആഘോഷത്തില്‍ താന്‍ പങ്കെടൂത്തതും അദ്ധേഹം അനുസ്മരിച്ചു. കോണ്‍സുലേറ്റില്‍ വിവിധ പരിപാടികള്‍ക്ക് ക്ഷണിക്കറുണ്ടെങ്കിലും മലയാളി സമൂഹത്തില്‍ നിന്നു കാര്യമായ പ്രതികരണം ഉണ്ടാകാറില്ല ഇത് ഖേദകരമാണ്-അദ്ധേഹം പറഞ്ഞു

ഹ്രുദ്യമായ സ്വീകരണമായിരുന്നു എന്നും തികച്ചും സൗഹാര്‍ദ്ദപരമായിരുന്നു സംഭഷണമെന്നും എല്ലാവരും പറഞ്ഞു. കോണ്‍സല്‍ ജനറലിന്റെ നിലപാടില്‍ സംത്രുപ്തിയുണ്ട്.

യാത്ര മുടങ്ങിയ ഒറ്റപെട്ട സംഭവങ്ങളെ ഉണ്ടായിട്ടുള്ളു എന്നു ബെന്നി വച്ചാച്ചിറ ചൂണ്ടിക്കാട്ടി. അവരില്‍ ഒരാളായ സജി പോളുമായി സംസാരിച്ചു. കൗണ്ടറിലിരുന്ന ഒരു ഉദ്യോഗസ്ഥന്റെ വ്യാഖ്യാനം കൊണ്ടാണു യാത്ര മുടങ്ങിയതെന്നു എയര്‍ലൈന്‍സ് അധിക്രുതര്‍ സമ്മതിക്കുകയും ടിക്കറ്റ് ചാര്‍ജ് തിരിച്ചു നല്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തതായി സജി പോള്‍ അറിയിച്ചിട്ടുണ്ട്. മറ്റ് എയര്‍ലൈനുകളിലൊന്നും ആര്‍ക്കും യാത്ര മുടങ്ങിയതായി അറിവില്ല.

പ്രശ്‌നം ഒരുപാട് പെരുപ്പിച്ച് കാണിക്കുകയും സമൂഹത്തില്‍ ആശങ്ക ഉണ്ടാവുകയും ചെയ്തു. ക്രുത്യമായ വിവരങ്ങള്‍ എല്ലാവരോടും ചോദിച്ചു വേണം നാം പ്രതികരിക്കാന്‍-ബെന്നി വാച്ചാച്ചിറ ചൂണ്ടിക്കാട്ടി.

എങ്കിലും ഒ.സി.ഐ. പുതുക്കേണ്ടതുണ്ടെന്ന അവബോധം സ്രുഷ്ടിക്കാന്‍ ഈ പ്രശ്‌നത്തിനായിട്ടുണ്ട്. പുതുക്കാന്‍ 65 ഡോളര്‍ ആണു എല്ലാറ്റിനും കൂടി ചെലവ് വരിക.