സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച്‌ സംസ്ഥാനത്ത് ഇനിമുതല്‍ കോടതി നടപടികള്‍ അറിയിക്കാനും സമന്‍സ് കൈമാറാനും സാധിക്കും. സംസ്ഥാന കോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം കമ്മിറ്റിയുടെതാണ് തീരുമാനം.

വാട്‌സ്‌ആപ്പ്, എസ്‌എംഎസ്, ഇ-മെയില്‍ എന്നിവ വഴിയാണ് നടപടികള്‍ നടത്തുക. ഇതോടെ മേല്‍വിലാസങ്ങളിലെ പ്രശ്‌നങ്ങളും ആളില്ലാതെ സമന്‍സ് മടങ്ങുന്ന പ്രശ്‌നങ്ങളും സമയനഷ്ടങ്ങളുമെല്ലാം ഇതിലൂടെ പരിഹരിക്കാനാകും.

ഹൈക്കോടതി ജഡ്ജിമാരും രജിസ്ട്രാറും ഡിജിപിയും ആഭ്യന്തരവകുപ്പിലെയും ഹൈക്കോടതിയിലെയും ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ജഡ്ജിമാരും അടങ്ങുന്നതാണ് സംസ്ഥാന കോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം കമ്മിറ്റി. സമൂഹമാധ്യമങ്ങള്‍ വഴി നടപടി നടത്തുന്നതിന് ക്രിമിനല്‍ നടപടിചട്ടം 62-ാം വകുപ്പ് ഭേദഗതി ചെയ്യേണ്ടിവരും. ഇത് ഹൈക്കോടതി സര്‍ക്കാരിനെ അറിയിക്കും.

പദ്ധതി നടപ്പിലാക്കുന്നതോടെ വാദികളുടെയും പ്രതികളുടെയും മൊബൈല്‍ നമ്ബറും ഇനി കേസിനൊപ്പം ചേര്‍ക്കും. പഴയകേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ എല്ലാ മാസവും ജില്ലാ ജഡ്ജിയും കളക്ടറും ജില്ലാ പൊലീസ് മേധാവിയും യോഗം ചേരും. രണ്ടുവര്‍ഷത്തിനിടെ പലവട്ടം വാറന്റ് ഇറക്കിയിട്ടും കോടതിയില്‍ ഹാജരാകാത്തവരുടെ വിവരങ്ങള്‍ ജനുവരി 31-നകം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറാനും നിര്‍ദ്ദേശമുണ്ട്.