ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകുമെന്ന് വ്യക്തമായി. കേസിൽ വധശിക്ഷ കാത്തു കഴിയുന്ന നാല് പ്രതികളുടെയും ശിക്ഷ വേഗത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയയുടെ അമ്മ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഡിസംബർ 18-ലേക്ക് മാറ്റി.
കേസിലെ പ്രതികളിൽ ഒരാളായ അക്ഷയ് ഠാക്കൂർ വധശിക്ഷയ്ക്കെതിരേ സുപ്രീംകോടതിയിൽ പുനപരിശോധന ഹർജി നൽകിയിരുന്നു. ഡിസംബർ 17-നാണ് ഈ ഹർജി സുപ്രീംകോടതി കേൾക്കുന്നത്. ഇതിന് ശേഷം നിർഭയയുടെ അമ്മയുടെ ഹർജി കേൾക്കാമെന്നാണ് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയത്.
നിർഭയയുടെ അമ്മ നൽകിയ ഹർജിയുടെ ഭാഗമായി കേസിലെ നാല് പ്രതികളും വീഡിയോ കോണ്‍ഫറൻസിംഗിലൂടെ ഇന്ന് ഡൽഹി ഹൈക്കോടതിയിൽ ഹാജരായി. അതേസമയം വധശിക്ഷ ചോദ്യം ചെയ്ത് കേസിലെ പ്രതി സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ വിധി പറയുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്ന നിർഭയയുടെ അമ്മയുടെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. ഇതിനായി പ്രത്യേകം ഹർജി സമർപ്പിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.
വധശിക്ഷ പുനപരിശോധിക്കണമെന്ന പ്രതിയുടെ ആവശ്യം മൂന്നംഗ ബെഞ്ച് തുറന്ന കോടതിയിലാണ് പരിഗണിക്കുന്നത്. നേരത്തെ പ്രതികളുടെ ഹർജികൾ കോടതികൾ തള്ളിയിരുന്നു.