തിരുവനന്തപുരം: പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിൽ ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യയെ നാണം കെടുത്തുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തുല്യത അട്ടിമറിക്കാൻ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള വേർതിരിവിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദിയിലും സംസ്ഥാനം ചോദ്യം ചെയ്യും. ആർഎസ്എസിന്റേത് പ്രാകൃതമായ രാഷ്ട്രീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബുധനാഴ്ച പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കിയിരുന്നു. 105 വോട്ടുകൾക്കെതിരേ 125 വോട്ടുകൾക്കാണ് ബിൽ പാസായത്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ മുസ്ലിംകൾ ഒഴികെയുള്ള ആറ് മത വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുന്നതാണ് ബിൽ. തിങ്കളാഴ്ച ബിൽ ലോക്സഭ പാസാക്കിയിരുന്നു.