വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിന് ഡമോക്രാറ്റിക് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളെ ഭൂരിപക്ഷം അമേരിക്കന്‍ ജനതയും അംഗീകരിക്കുന്നില്ലെന്ന് ഡിസംബര്‍ 10 ചൊവ്വാഴ്ച ക്വിനിപ്യ്ക്ക് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട സര്‍വ്വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മണ്‍ മൗത്ത് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് സര്‍വ്വെ സംഘടിപ്പിച്ചത്.
സര്‍വ്വെയില്‍ പങ്കെടുത്ത 51 ശതമാനവും ഇംപീച്ച്‌മെന്റിനെ എതിര്‍ത്തപ്പോള്‍ 45 ശതമാനമാണ് അനുകൂലിച്ചത്. കഴിഞ്ഞ മാസം നടന്ന സര്‍വ്വെയില്‍ ട്രംമ്പിന് അനുകൂലമായി ലഭിച്ച ശതമാനത്തേക്കാള്‍ ഇത്തവണ ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് മണ്‍മൗത്ത് യൂണിവേഴ്‌സിറ്റി പോളിങ്ങ് ഇന്‍സ്റ്റിറ്റിയൂറ്റ് ഡയറക്ടര്‍ പറഞ്ഞു.
യു എസ് ഹൗസില്‍ ഭൂരിപക്ഷമുള്ള ഡമോക്രാറ്റിക് പാര്‍ട്ടിയിലെ പല അംഗങ്ങളും ഇംപീച്ച്‌മെന്റിനെ പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ല എന്നത് പാര്‍ട്ടിയെ വല്ലാതെ കുഴക്കുന്നുണ്ട്.
വരും ദിനങ്ങളില്‍ യു എസ് ഹൗസില്‍ അവതരിപ്പിക്കുന്ന ഇംപീച്ച്‌മെന്റ് പ്രമേയത്തിന് ഭൂരിപക്ഷ പിന്തുണ ലഭിക്കുമോ എന്നുവരെ ആശങ്ക ഉയര്‍ന്നിരിക്കുന്നു. ലഭിച്ചാല്‍ പോലും ജനുവരിയില്‍ ചേരുന്ന യു എസ് സെനറ്റില്‍ പ്രമേയും പരാജയപ്പെടുമെന്ന് ഉറപ്പാണ്. ട്രംമ്പിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച പല റിപ്പബ്ലിക്കന്‍ അംഗങ്ങളും നിലപാടുകളില്‍ മാറ്റം വരുത്തി തുടങ്ങിയിട്ടുണ്ട്. അധികാര ദുര്‍വിനിയോഗവും, നീതിനിര്‍വഹണത്തില്‍ തടസ്സം വരുത്തിയെന്നതുമാണ് ട്രംമ്പിനെതിരെ ആരോപിപ്പിക്കപ്പെട്ടിരിക്കുന്ന ഗുരുതര കുറ്റം.