വാഷിങ്ടണ്‍: ഇംപീച്ച്‌മെന്റ് നേരിടുന്ന പ്രസിഡന്റ് ഡൊണാള്‍‍ഡ് ട്രംപിന്റെ പേരില്‍ ഹൗസ് ജുഡീഷ്യറി സമിതി ഔദ്യോഗികമായി കുറ്റംചുമത്തി. അധികാര ദുരുപയോഗം, കോണ്‍ഗ്രസിന് തടസ്സമുണ്ടാക്കല്‍ എന്നീ രണ്ടുകുറ്റങ്ങള്‍ ചുമത്തിയാണ് സമിതി പ്രമേയം പാസാക്കിയത്.

2020-ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയാകുമെന്നുകരുതുന്ന ജോ ബൈഡനെതിരേ അന്വേഷണം നടത്താന്‍ യുക്രൈനുമേല്‍ സമ്മര്‍ദംചെലുത്തിയതിലൂടെ ട്രംപ് അധികാരദുര്‍വിനിയോഗം നടത്തുകയും കോണ്‍ഗ്രസിന്‍റെ പുരോഗതിക്ക് തടസ്സമുണ്ടാക്കുകയും ചെയ്തെന്ന് ചൊവ്വാഴ്ച പുറത്തുവിട്ട പ്രമേയത്തില്‍ കമ്മിറ്റിമേധാവി ജെറി നാഡ്‍ലെര്‍ പറഞ്ഞു.

കണ്ടെത്തലില്‍ ജുഡീഷ്യല്‍ സമിതിയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ചര്‍ച്ചനടക്കും. വെള്ളിയാഴ്ച ഇതിന്മേല്‍ വോട്ടെടുപ്പും നടക്കും. വോട്ടെടുപ്പില്‍ പ്രമേയം പാസായാല്‍ പിന്നീടത് ജനപ്രതിനിധിസഭയില്‍ ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമിടും. അടുത്തയാഴ്ചയോടെ വിഷയം പ്രതിനിധിസഭയുടെ പരിഗണനയിലെത്തുമെന്നാണ് കരുതുന്നത്.

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയില്‍ ട്രംപിനെതിരേയുള്ള പ്രമേയം പാസാകാനാണ് സാധ്യത. പ്രതിനിധിസഭ പാസാക്കിയാല്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിന്മേല്‍ സെനറ്റില്‍ വിചാരണ നടക്കും. ജനുവരിയിലാകും വിചാരണ. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ഇംപീച്ച്‌മെന്റിനെ അനുകൂലിച്ചേക്കില്ല.