വത്തിക്കാന്‍ സിറ്റി/ മനില: സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായി ഫിലിപ്പീന്‍സിലെ മനില ആർച്ച് ബിഷപ്പ് ലൂയിസ് അന്റോണിയോ ടാഗിളിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. നിലവില്‍ അധ്യക്ഷനായ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനിയുടെ പിൻഗാമിയായാണ് ടാഗിൾ നിയമിതനായിരിക്കുന്നത്. പുതിയ നിയമനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി അദ്ദേഹം വഹിച്ചുകൊണ്ടിരിന്ന മനില രൂപതാധ്യക്ഷ പദവി ഒഴിയേണ്ടി വരും. 2011 ഡിസംബർ മാസത്തിലാണ് മനില ആർച്ച് ബിഷപ്പായി ടാഗിള്‍ ഉയര്‍ത്തപ്പെട്ടത്. പിറ്റേവര്‍ഷം ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാള്‍ പദവിയിലേക്ക് ഉയർത്തി.

1957-ല്‍ തലസ്ഥാന നഗരമായ മനിലയില്‍ ജനിച്ച അദ്ദേഹം 1982-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1997 മുതൽ 2002 വരെ അന്താരാഷ്ട്ര ദൈവശാസ്ത്രം കമ്മീഷനിലും ലൂയിസ് അന്റോണിയോ ടാഗിൾ അംഗമായിരുന്നു. 2015 മുതൽ കത്തോലിക്കസഭയുടെ ജീവകാരുണ്യ സംഘടനയായ കാരിത്താസ് ഇന്റർനാഷണലിന്റെ അധ്യക്ഷ പദവിയും അദ്ദേഹം വഹിക്കുന്നുണ്ട്. കത്തോലിക്കാ സഭയുടെ മിഷ്ണറി പ്രവർത്തനം ഏകോപിപ്പിക്കുന്നത് സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള തിരുസംഘമാണ്. വത്തിക്കാൻ കൂരിയയിലെ ഏറ്റവും വലിയ വിഭാഗം കൂടിയാണ് സുവിശേഷവത്ക്കരണ തിരുസംഘം