നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയ സംഭവത്തിൽ അമ്മ, ഫെഫ്ക ഭാരവാഹികൾ നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് നടൻ ഷെയ്ൻ നിഗം. എന്നാൽ, ഒത്തുതീർപ്പ് ചർച്ച ഏകപക്ഷീയമാണെന്നും ഷെയ്ൻ പറഞ്ഞു. നിർമാതാക്കൾ പറയുന്നത് മാത്രം കേൾക്കണമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അവസാന തീരുമാനം എടുക്കേണ്ടത് നിർമാതാക്കളുടെ സംഘടനയാണെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.
നേരത്തെ, അമ്മ- ഫെഫ്ക ഭാരവാഹികൾ തമ്മിൽ നടന്ന ചർച്ചയിൽ ഷെയ്നു പുറമേ സംവിധായകൻ ശരത് മേനോനും പങ്കെടുത്തു. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ചിത്രം പൂർത്തിയാക്കുമെന്നും ശരത് പറഞ്ഞിരുന്നു. സിനിമ ചിത്രീകരണം പൂർത്തിയാക്കാനുള്ള ഡേറ്റ് ചാർട്ട് ചെയ്ത് ഫെഫ്കയ്ക്ക് നൽകിയെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ, വിഷയത്തിൽ ഇനിയും ചർച്ചകൾ ആവശ്യമാണെന്നായിരുന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞത്. നിർമാതാക്കൾ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. പ്രശ്നം ചർച്ച ചെയ്യുന്നതിന് അമ്മ എക്സിക്യൂട്ടീവ് ഉടൻ തന്നെ യോഗം ചേരുമെന്നും ആ യോഗത്തിൽ പങ്കെടുക്കാൻ ഷെയ്ൻ നിഗത്തോട് നിർദേശിച്ചിട്ടുണ്ടെന്നും ഇടവേള ബാബു അറിയിച്ചിരുന്നു.