ആലപ്പുഴ: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ നീക്കം സജീവമാകുന്നു. മുന്‍ ഡിജിപി ടി പി സെന്‍കുമാറും മാവേലിക്കര എസ്‌എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസുവുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി അതൃപ്തരായ യൂണിയന്‍ ഭാരവാഹികളെ സംഘടിപ്പിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെയും മകനും വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയെയും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞയാഴ്ച കായംകുളത്ത് വിവിധ യൂണിയന്‍ ഭാരവാഹികളുടെ യോഗം ചേര്‍ന്നിരുന്നു. സെന്‍കുമാറിനും സുഭാഷ് വാസുവിനും പുറമേ 16 യൂണിയനുകളില്‍നിന്നുള്ള ഭാരവാഹികളും പങ്കെടുത്തു. ഇക്കാര്യം സെന്‍കുമാര്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ആവശ്യമായ സമയത്ത് ആവശ്യമായ കാര്യങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 23 വര്‍ഷം വെള്ളാപ്പള്ളി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറിയായിട്ടും സമുദായത്തിന് എന്തുചെയ്‌തെന്ന് അദ്ദേഹം ചോദിച്ചു.

വെള്ളാപ്പള്ളി എസ്‌എന്‍ഡിപി യോഗനേതൃത്വം ഒഴിയണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. എസ് എന്‍ ട്രസ്റ്റില്‍ വന്‍ സാമ്ബത്തികക്രമക്കേടും അഴിമതിയും നടക്കുന്നുവെന്ന ആക്ഷേപം ഉന്നയിക്കുന്നു. സെന്‍കുമാറിനെ മുന്നില്‍നിര്‍ത്തിയുള്ള നീക്കത്തിന് ബിജെപി ദേശീയ നേതൃത്വത്തിന്റെ പിന്തുണയുമുണ്ടെന്നാണ് സൂചന. എന്നാല്‍, പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇത് നിഷേധിച്ചു.

പുതിയ നീക്കം എന്‍ ഡി എ ഘടകകക്ഷിയായ ബിഡിജെഎസിനെയും പിളര്‍ത്തിയേക്കും. എസ് എന്‍ ട്രസ്റ്റ് നിര്‍വാഹക സമിതി അംഗം കൂടിയായ സുഭാഷ് വാസു ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. എന്നാല്‍ സമുദായ വിഷയത്തില്‍ അച്ഛനൊപ്പം ഉറച്ചുനില്‍ക്കുകയാണ് തുഷാര്‍ വെള്ളാപ്പള്ളി. ഇടോതെ ഭിന്നിപ്പ് പാര്‍ട്ടിയിലേക്കും വ്യാപിക്കുമെന്നാണ് ആശങ്ക.

വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും ഭാഗത്തുനിന്ന് ബി.ജെ.പി.ക്ക് അലോസരമുണ്ടാക്കുന്ന നിലപാട് പലതവണ ഉണ്ടായിട്ടുണ്ട്. വിമതനീക്കത്തിനുപിന്നില്‍ ബിജെപിയുടെ പങ്ക് സംശയിക്കാന്‍ കാരണമിതാണ്. അതേസമയം, ഈ വിഷയത്തില്‍ താത്പര്യമില്ലെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞത്. എസ്.എന്‍.ഡി.പി.യോഗത്തോടും ബി.ഡി.ജെ.എസിനോടുമൊപ്പമാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.