ജാര്‍ഖണ്ഡില്‍ പോളിംഗ് ബൂത്തിൽ പ്രതിഷേധക്കാർക്കു നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്പിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുംല ജില്ലയിലെ സിസൈ മണ്ഡലത്തിലെ മുപ്പത്തിയാറാം ബൂത്തിലായിരുന്നു സംഭവം.
കല്ലെറിഞ്ഞ പ്രതിഷേധക്കാർക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിറയൊഴിക്കുകയായിരുന്നു. കല്ലേറിൽ പോലീസ് ഉദ്യോഗസ്ഥനും രണ്ട് കോൺസ്റ്റബിൾമാർക്കും ഒരു മാധ്യമ പ്രവർത്തകനും പരിക്കേറ്റു. ബൂത്തിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന ആർപിഎഫിന്റെ ആയുധങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് വെടിവച്ചതെന്ന് ജാർഖണ്ഡ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിനയ് ചൗബേ പറഞ്ഞു. രണ്ട് പാർട്ടികളിലെ പ്രവർത്തകർ ബൂത്തിലെത്തി സംഘർഷം ഉണ്ടാക്കുകയായിരുന്നെന്ന് പറയുന്നു.