റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. അഞ്ചുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് സുഗമമാക്കാന്‍ കേന്ദ്ര സേനയുള്‍പ്പെടെ 42,000 സുരക്ഷാ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്.

ഏഴുജില്ലകളിലെ 20 മണ്ഡലങ്ങളിലാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ജംഷേദ്പുര്‍ ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങളിലെ പോളിങ്സമയം. മറ്റിടങ്ങളില്‍ മൂന്നുമണിക്ക് അവസാനിക്കും. 47,24,968 വോട്ടര്‍മാരാകും 260 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കുക. സ്ഥാനാര്‍ഥികളില്‍ 29 പേര്‍ വനിതകളാണ്.

മുഖ്യമന്ത്രി രഘുബര്‍ദാസ് മത്സരിക്കുന്ന ജംഷേദ്പുര്‍ ഈസ്റ്റിലാണ് ശ്രദ്ധേയമത്സരം. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്‍ സ്വതന്ത്രനായി മത്സരിക്കുന്ന സരയു റോയി ആണ് പ്രധാന എതിരാളി. സ്പീക്കര്‍ ദിനേഷ് ഒറാവ് ബി.ജെ.പി.ടിക്കറ്റില്‍ സിസയിലും ഗ്രാമവികസനമന്ത്രി നീല്‍കണ്ഡ് സിങ് മുണ്ട ഖുംടിയിലും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ലക്ഷ്മണ്‍ ഗിലുവ ചക്രധാര്‍പൂരിലും ജനവിധി തേടുന്നു

രണ്ടാം ഘട്ടത്തിലെ മുഴുവന്‍ സീറ്റിലും ബി.ജെ.പി. മത്സരിക്കുന്നുണ്ട്. എതിരാളികളായ ജെ.എം.എം. 14 സീറ്റിലും സഖ്യകക്ഷിയായ കോണ്‍ഗ്രസ് ആറിടത്തും മത്സരിക്കുന്നു. സി.പി.ഐ. രണ്ടു സീറ്റുകളിലും സി.പി.എം. ഒരിടത്തും മത്സരിക്കുന്നു. 20-നാണ് അഞ്ചാമത്തെയും അവസാനത്തെയും ഘട്ടം. 23-ന് വോട്ടെണ്ണും.