മുംബയ്: പ്രസവത്തിന് ശേഷം ഇന്ത്യയുടെ സൂപ്പര്‍ താരം സാനിയ മിര്‍സ ടെന്നീസിലേക്ക് തിരിച്ചെത്തുന്നു. അടുത്ത ജനുവരിയില്‍ നടക്കുന്ന ഹൊബാര്‍ട്ട് ഇന്റര്‍നാഷണലില്‍ കളിക്കുമെന്ന് സാനിയ മിര്‍സ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രണ്ടുവര്‍ഷമായി സാനിയ കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് താരം അവസാനമായി കളിച്ചത്. തുടര്‍ന്ന് ടെന്നീസില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സാനിയ അമ്മയായത്. അതിന് ശേഷം കഠിനമായ പരിശീലനത്തിനൊപ്പം ജിമ്മിലും ഏറെ സമയം ചെലവഴിച്ച്‌ തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ താരം നടത്തിയിരുന്നു. തന്റെ വര്‍ക്ക് ഔട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാനും സാനിയ മറന്നില്ല. ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കും,​ തന്റെ ലക്ഷ്യമായി 2020-ലെ ടോക്യോ ഒളിമ്ബിക്‌സും മനസ്സിലുണ്ടെന്നും താരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

”അമ്മയായശേഷം ശരീരത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാവുക സ്വാഭാവികം. ദിനചര്യകളും ഉറക്കവും എല്ലാം മാറിമറിഞ്ഞു. പക്ഷേ, ഇപ്പോള്‍ ശാരീരികക്ഷമത വീണ്ടെടുത്തുകഴിഞ്ഞു. അമ്മയാകുന്നതിനു മുമ്ബുള്ള ശാരീരികാവസ്ഥയിലേക്ക് തിരിച്ചെത്തി. ടെന്നീസ് വീണ്ടും കളിച്ചുതുടങ്ങാമെന്ന ആത്മവിശ്വാസമുണ്ട്- സാനിയ പറഞ്ഞു. 33കാരിയായ സാനിയ ഇതിനോടകം ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്.