കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 3 മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടി തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തിലേയ്ക്ക്…
തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയായിരുന്നു തൃണമൂല്‍ സ്ഥാനാര്‍ഥികളുടെ മുന്നേറ്റം.
പശ്ചിമ ബംഗാളിലെ നിയമസഭാ മണ്ഡലങ്ങളായ കരിംപൂര്‍, ഖരഗ്പൂര്‍ സര്‍ദാര്‍, കലിയഗഞ്ച് എന്നിവിടങ്ങളിലേയ്ക്കാണ് കഴിഞ്ഞ 25ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മണ്ഡലങ്ങളിലും തൃണമൂല്‍ ബിജെപി നേരിട്ടുള്ള പോരാട്ടമാണ്.
കലിയഗഞ്ച്, കരീംപൂര്‍, ഖരഗ്പൂര്‍ സര്‍ദാര്‍ എന്നീ മൂന്ന് നിയോജകമണ്ഡലങ്ങളില്‍ നവംബര്‍ 25ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യഥാക്രമം 77.17%, 81.23%, 67.62% എന്നിങ്ങനെയായിരുന്നു പോളിംഗ്.
എന്നാല്‍, ചരിത്രത്തിലാദ്യമായി ബംഗാളിലെ ഖരഗ്പുര്‍ സദര്‍ നിയമസഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയം നേടുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലിപ് ഘോഷ് കഴിഞ്ഞതവണ 25,224 വോട്ടിനു വിജയിച്ച മണ്ഡലമാണ് തൃണമൂലിന്‍റെ പ്രദീപ് സര്‍ക്കാര്‍ 20,811 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തത്. കോണ്‍ഗ്രസിന്‍റെ കോട്ടയായിരുന്ന ഖരഗ്പുര്‍ കഴിഞ്ഞതവണയാണ് ബിജെപി പിടിച്ചെടുത്തത്. ദിലിപ് ഘോഷ് ലോക്‌സഭാംഗമായതോടെയാണ് മണ്ടലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കോണ്‍ഗ്രസ് സിറ്റി൦ഗ് സീറ്റായ കലിയഗഞ്ചാണ് തൃണമൂല്‍ വിജയിച്ച രണ്ടാമത്തെ മണ്ഡലം. സി.പി.ഐ.എം പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഇവിടെ മത്സരിച്ചത്. എന്നാല്‍ തൃണമൂല്‍ സ്ഥാനാര്‍ഥി തപന്‍ ദേബ് സിന്‍ഹ 2304 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഇവിടെ വിജയം നേടുകയായിരുന്നു.
ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 3 നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ തൃണമൂലിന്‍റെ വിജയം പ്രഖ്യാപിച്ചുകഴിഞ്ഞപ്പോള്‍, ഒരു മണ്ഡലത്തില്‍ അവര്‍ ശക്തമായ ലീഡ് നേടിയതായുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്.
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ഈ ഉപതിരഞ്ഞെടുപ്പ് സെമി ഫൈനല്‍ എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിച്ചത്. എന്നാല്‍, പതിരഞ്ഞെടുപ്പില്‍
സി.പി.ഐ.എം പിന്തുണച്ചിട്ടും കോണ്‍ഗ്രസ് പരാജയം നേരിട്ടപ്പോള്‍, സിറ്റി൦ഗ് സീറ്റില്‍ ബിജെപി തിരിച്ചടി നേരിട്ടു.
രാവിലെ 8മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 5 മണിയോടെ പൂര്‍ണ്ണ ഫലപ്രഖ്യാപനം ഉണ്ടാവും.
തിങ്കളാഴ്ച വോട്ടെടുപ്പ് വേളയില്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജയ് പ്രകാശ് മജുംദാറിന് നേരെ അക്രമണം നടന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കെയാണ് ഇന്ന് ഫല പ്രഖ്യാപനം നടക്കുന്നത്.