കലിഫോര്‍ണിയ: ഈ വര്‍ഷം കലിഫോര്‍ണിയ സാന്‍ ബെര്‍നാഡിനൊ പസഫിക് ഹൈസ്‌കൂള്‍ റെസിലിങ് ടീമിന്റെ ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കേണ്ട ബ്രെറ്റ് വിന്റേഴ്‌സിന്റെ കൃത്രിമ കാലുകള്‍ മോഷണം പോയി. ഇതോടെ തന്റെ ക്യാപ്റ്റന്‍ പദവി നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ബ്രെറ്റ്.

‘ടിബിയ ബോണ്‍’ ഇല്ലാതെയായിരുന്നു ബ്രെറ്റിന്റെ ജനനം. എട്ടു വയസ്സു കഴിഞ്ഞപ്പോള്‍ ഇരു കാലുകളും മുട്ടിനു താഴെ നീക്കം ചെയ്തു കൃത്രിമ കാലുകള്‍ വച്ചു പിടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ബ്രെറ്റ് ജീവിതകാലം മുഴുവന്‍ വീല്‍ ചെയറില്‍ കഴിയേണ്ടിവരുമായിരുന്നു. ഇരുകാലുകളും നീക്കം ചെയ്തു രണ്ടു വര്‍ഷത്തിനുശേഷം പത്താം വയസ്സിലാണ് ബ്രെറ്റിന് കൃത്രിമ കാലുകള്‍ ലഭിച്ചത്.

റെസിലിങ്ങിലായിരുന്നു ബ്രെറ്റ് പരിശീലനം നേടിയത്. കൃത്രിമ കാലുകള്‍ ഉപയോഗിച്ചായിരുന്നു പരിശീലനം. ഇരുകാലുകളും മോഷണം പോയതോടെ മുട്ടിന്മേലാണ് ഇപ്പോള്‍ പരിശീലനം തുടരുന്നത്. ഇത് വളരെ വേദനയുണ്ടാക്കുന്നതാണെന്ന് ബ്രെറ്റ് പറഞ്ഞു.

സ്‌റ്റേറ്റ് ച്യാംപന്‍ഷിപ്പു നേടുന്നതിനുള്ള അവസാന അവസരമാണിത്. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നതും ഈ വര്‍ഷമാണ്.

വ്യാപകമായ അന്വേഷണത്തിനൊടുവില്‍ മോഷണം പോയ രണ്ടു കാലുകളില്‍ ഒന്ന് കണ്ടെത്തിയിരുന്നു. രണ്ടാമത്തെതും ലഭിക്കാതെ പരിശീലനം തുടരുക സാധ്യമല്ല. സ്‌കൂള്‍ അധികൃതര്‍ രണ്ടു കാലുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അതുപയോഗിച്ചു പരിശീലനം നേടുന്നതിന് അധികം സമയം എടുക്കും. എന്തായാലും ബ്രെറ്റിന്റെ ആഗ്രഹം സഫലമാകുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും.