മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരായ കേസുകൾ പിൻവലിച്ചതിനെതിരേ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയിലേക്ക്. ശിവസേന, എൻസിപി, കോണ്‍ഗ്രസ് പാർട്ടികൾ സംയുക്തമായി സുപ്രീംകോടതിയിൽ ഹർജി നൽകുമെന്നാണു റിപ്പോർട്ട്.
അജിത് പവാർ ഉൾപ്പെട്ട 70,000 കോടി രൂപയുടെ ജലസേചന അഴിമതിക്കേസുകളിൽ ഒന്‍പതെണ്ണം സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ(എസിബി) അവസാനിപ്പിച്ചു. ഉപമുഖ്യമന്ത്രിയായി അജിത് സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനകമാണ് എസിബിയുടെ നടപടി. എന്നാൽ, അജിത് പവാറിനെ കേസിൽനിന്നു രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒന്‍പതു കേസുകൾ അവസാനിപ്പിച്ചതെന്നാണു വിലയിരുത്തൽ.
അതേസമയം, മൂവായിരത്തോളം ടെൻഡറുകളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അന്വേഷണം അവസാനിപ്പിച്ച കേസുകളുമായി അജിത്തിനു ബന്ധമില്ലെന്നുമാണ് എസിബിയുടെ വാദം. കേസുകൾ സോപാധികമായാണ് അവസാനിപ്പിച്ചതെന്നും സംസ്ഥാനത്തിനോ കോടതിക്കോ വീണ്ടും അന്വേഷണം നടത്താവുന്നതാണെന്നും എസിബി ഡയറക്ടർ ജനറൽ പരംബീർ സിംഗ് പറയുന്നു. അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിൽ മഹാരാഷ്ട്ര ആന്റികറപ്ഷൻ ബ്യൂറോ സമർപ്പിച്ചു. വിദർഭ മേഖലയിലെ വരൾച്ച തടയാൻ ഡാമുകളും ചെക്കുഡാമുകളും നിർമിച്ച പദ്ധതിയിലാണ് വ്യാപക അഴിമതി അരങ്ങേറിയത്.
1999 മുതൽ 2014 വരെ അജിത് പവാർ ഉൾപ്പെടെയുള്ള എൻസിപി നേതാക്കൾ ജലസേചന മന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നത്. വിദർഭ ഇറിഗേഷൻ ഡെവലപ്മെന്റ് കോർപറേഷൻ(വിഐഡിസി) ചെയർമാനായിരുന്നു അജിത് പവാർ. വിദർഭ ആൻഡ് കൊങ്കണ്‍ ഇറിഗേഷൻ ഡെവലപ്മെന്റ് കോർപറേഷനാണ് പദ്ധതികളുടെ നിർമാണം നടത്തിയത്. ബിജെപിക്കു പിന്തുണ നല്‍കിയതിന്റെ പേരിലാണ് അജിത് പവാറിനെ കുറ്റവിമുക്തനാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അജിത് പവാർ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് എസിബി 20 എഫ്ഐആർ ഫയൽ ചെയ്തിരുന്നു. അവ ഒന്നും പിൻവലിച്ചിട്ടില്ലെന്നു എസിബി വാദിക്കുന്നു. കർഷകരും സന്നദ്ധ സംഘടനകളും മറ്റും സമർപ്പിച്ച പരാതികളിലാണത്രെ അന്വേഷണം അവസാനിപ്പിച്ചത്. എഫ്ഐആർ ഫയൽ ചെയ്തവയിൽ കോടതിയിൽ അപേക്ഷ സമർപ്പിച്ചുമാത്രമേ കേസ് അവസാനിപ്പിക്കാനാവൂ എന്നും എസിബി ചൂണ്ടിക്കാട്ടുന്നു.