തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ’ കുത്തി’ കോണ്‍​ഗ്രസ് എംഎല്‍എയുടെ കവിത. പെരുമ്ബാവൂര്‍ എംഎല്‍എ അഡ്വ.എല്‍ദോസ് കുന്നപ്പിള്ളിയാണ് ഫെയ്സ്ബുക്കില്‍ കവിതയുമായി രം​ഗത്തുവന്നത്. ഷാഫി പറമ്ബിലിനെതിരായ പൊലീസ് ലാത്തിച്ചാര്‍ജിനെതിരെ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചതിന് എല്‍ദോസ് കുന്നപ്പള്ളി അടക്കമുള്ള എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉഗ്രശാസന നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്പീക്കര്‍ക്കെതിരെ എല്‍ദോസ് കവിതയെഴുതിയിരിക്കുന്നത്.

‘ഉഗ്രശാസന’ എന്ന പേരിലാണ് എല്‍ദോസ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ എംഎല്‍എ കവിത പങ്കുവെച്ചിട്ടുള്ളത്. ‘ഉഗ്രശാസന കേട്ടു ഞാനെന്റെ ഉച്ചഭാഷിണി തിരിച്ചപ്പോള്‍ കണ്ടു,പണ്ടു താഴേക്കുരുട്ടി വിട്ട ചെയര്‍ കൊണ്ടു മുറിഞ്ഞൊരു നടുത്തളം’ എന്ന് തുടങ്ങുന്ന കവിതയില്‍, വാളയാറിലെ പെണ്‍കുട്ടികളുടെ മരണവും, ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്ബുകടിയേറ്റു മരിച്ച ഷഹലയുമെല്ലാം കടന്നുവരുന്നുണ്ട്.

കവിതയുടെ പൂര്‍ണരൂപം

ഉഗ്രശാസന (എന്റെ കവിത)

ഉഗ്രശാസന കേട്ടു ഞാനെന്റെ
ഉച്ചഭാഷിണി തിരിച്ചപ്പോള്‍
പണ്ടു താഴേക്കുരുട്ടി വിട്ട
കണ്ടു ചെയര്‍ കൊണ്ടു
മുറിഞ്ഞിടം.!
കണ്ട ചിത്രം കരിതേക്കുവാന്‍
കൊണ്ടു നടക്കുമീ പ്രതിപക്ഷം
എന്തു മോശമീ പ്രതിപക്ഷം
എന്നെ കാക്കണേ സഭാചട്ടം.
എത്ര വേണേലും ശാസിച്ചെന്റെ
മിത്ര യൂത്തിന്റെ മുറിവൊണക്കൂ…
ഏതു റൂളിലും മേലു നോവാത്ത
നീല മേഘമാണെന്റെ പക്ഷം.
വാഴ വയ്ക്കുവാന്‍ വാഴ്സിറ്റിയില്‍
വെറുതെ കിട്ടുമോ പുരയിടം?
ഉത്തരത്തില്‍ കെട്ടി തൂക്കിയ
ഉത്തരം രണ്ട് പെണ്‍ ജഡം !!!
നിങ്ങള്‍ ഭരിക്കിലീകാക്കീ ലാത്തി
പൊങ്ങി തരിക്കലീ വാലു താഴ്ത്തി,
എന്റെ ശ്വാസവുമെടുത്തു കൊള്‍ക
എന്റെ മകളെ തിരിച്ചു തായോ
പാമ്ബു തീര്‍ത്തൊരീ പാഠപുസ്തകം
മാതൃവിദ്യാലയം ശ്മശാന തറയിടം
എന്തു വേണേലും റൂളു ചെയ്തെന്റെ
കണ്ണുതുറക്കുന്ന കാവലാളേ
എന്റെ പാവാട കുരുന്നിനെ
എന്തു ചെയ്തീ പാമ്ബുകള്‍???
കണ്ണുനീരില്‍ നാം വേവവേ
കണ്ണാ നിനക്കീയിരിപ്പിടം
ഇന്നു തന്നു, നീ നാളെ ഒഴിയവെ
ഒന്നുകൂടി മറിച്ചങ്ങു പോകണേ …