ചാരുംമൂട് (ആലപ്പുഴ): കേരളത്തെ ഞെട്ടിച്ച് വീണ്ടും സ്കൂൾ ദുരന്തം. വയനാട് ബത്തേരിയിൽ ക്ലാസ് മുറിയിൽ വിദ്യാർഥിനി പാന്പുകടിയേറ്റു മരിച്ചതിന്റെ നടുക്കം മാറുംമുന്പേ മറ്റൊരു ദുരന്തംകൂടി കേരളത്തെ കണ്ണീരണിയിക്കുന്നു.
വിദ്യാർഥികളുടെ ക്രിക്കറ്റ് കളിക്കിടെ ബാറ്റായി ഉപയോഗിച്ച തടിക്കഷണം കൈയിൽനിന്നു തെറിച്ചു തലയിൽ വീണ് ആറാംക്ലാസ് വിദ്യാർഥിക്കു ദാരുണാന്ത്യം.
ചാരുംമൂട് ചുനക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ചാരുംമൂട് പുതപ്പള്ളിക്കുന്നം വിനോദ് ഭവനിൽ വിനോദ്- ധന്യ ദന്പതികളുടെ മകൻ നവനീത്(11)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിനു ശേഷം നവനീത് കൈകഴുകാനായി പൈപ്പിനു സമീപത്തേക്കു പോയപ്പോഴാണ് അപകടമുണ്ടായത്.
സ്കൂളിനോടു ചേർന്നുള്ള സ്ഥലത്ത് എട്ടാം ക്ലാസുകാരായ ചില കുട്ടികൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു. സ്കൂളിൽ കിടന്നിരുന്ന പഴയ ഡെ സ്കിന്റെ കാലായിരുന്ന തടിക്കഷണമാണ് ഇവർ ബാറ്റായി ഉപയോഗിച്ചത്. ഭക്ഷണം കഴിച്ച ശേഷം പൈപ്പിനു സമീപം കൈകഴുകാൻ പോയ നവനീതിന്റെ തലയുടെ പിന്നിലേക്ക് വിദ്യാർഥികളുടെ കൈയിൽനിന്ന് അബദ്ധത്തിൽ തെറിച്ചുവീണ തടിക്കഷണം പതിക്കുകയായിരുന്നെന്നു സ്കൂൾ അധികൃതർ പറഞ്ഞു.