ഹേഗ്: സ്വീഡനിലെ കൗമരക്കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന് അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് പീസ് പുരസ്കാരം. ലോകവ്യാപകമായി വിദ്യാര്‍ഥികള്‍ ഏറ്റെടുത്ത കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ഗ്രേറ്റയുടെ പോരാട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാരം. കാമറൂണിലെ സമാധാന പ്രവര്‍ത്തക 15 കാരിയായ ഡിവിന മാലൂമും പുരസ്കാരത്തിനര്‍ഹയായി.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഗ്രേറ്റ തുന്‍ബെര്‍ഗ് കഴിഞ്ഞവര്‍ഷം തുടങ്ങിവെച്ച പഠിപ്പുമുടക്ക് സമരം ആഗോള പ്രസ്ഥാനമായി മാറുകയായിരുന്നു. 137 രാജ്യങ്ങളിലെ 5000ത്തില്‍ അധികം സ്ഥലങ്ങളിലേക്ക് സമരം കത്തിപ്പടര്‍ന്നു. രണ്ടായിരത്തിലേറെ ശാസ്ത്രജ്ഞര്‍ പിന്തുണയുമായെത്തി.

ഈ വര്‍ഷം ലോകത്തെ സ്വാധീനിച്ച നൂറുപേരിലൊരാളായി ഗ്രേറ്റയെ അമേരിക്കയിലെ ‘ടൈം’ മാഗസിന്‍ തെരഞ്ഞെടുത്തിരുന്നു. ‘ഗ്രേറ്റ ഇഫക്‌ട്’ എന്നാണ് അവരുടെ സ്വാധീനത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.