കുടുംബത്തിന്‍റെ ഓര്‍മയില്‍ നര്‍ത്തകിയും അഭിനേത്രിയും ചിത്രകാരിയുമൊക്കെയായ ഷെഹ്‍ലയെന്ന മിടുക്കിയെ കുറിച്ച് ചെറിയമ്മ ഫസ്ന ഫാത്തിമ എഴുതിയ കുറിപ്പ് ആരെയും കണ്ണീരണിയിക്കുന്നതാണ്. തന്‍റെ ഓര്‍മയില്‍ ഓടിച്ചാടി നടന്ന ഷെഹ്‍ല തനിക്ക് കൂട്ടുകാരിയായിരുന്നെന്നും മറക്കാനാകില്ലെന്നും ഫസ്ന വൈകാരികമായി എഴുതിയ കുറിപ്പില്‍ പറയുന്നു. കോഴിക്കോട് ചന്ദ്രികയിലെ മാധ്യമ പ്രവര്‍ത്തകയും പ്രസ് ക്ലബ് വൈസ് പ്രസിഡന്‍റുമാണ് ഫസ്ന.
പോസ്റ്റ് ഇങ്ങനെ,
ന്റെ മോളെ കുറിച്ച് പറഞ്ഞിലെങ്കില്‍ പിന്നെ ഞാനെങ്ങനെ അവളുടെ പച്ചനയാകും. എപ്പോഴും ചിരിക്കുന്ന പ്രകൃതം. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളില്‍ പിണക്കം മാറ്റുന്ന സാമര്‍ത്ഥ്യക്കാരി. നര്‍ത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാര്‍ഡ് നിര്‍മാതാവ്… അങ്ങനെ പോവുന്നു ഞാന്‍ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ് ലയുടെ വിശേഷണം.
എനിക്ക് ശേഷം ഞങ്ങളുടെ വീട്ടിലെത്തിയ ആദ്യത്തെ കുഞ്ഞിക്കാല്‍… അതിന്റെ എല്ലാ ലാളനയും അവള്‍ക്ക് കിട്ടിയിട്ടുണ്ട്.
നിഷ്കളങ്കമായി ചിരിച്ച് ഞങ്ങളിലെ ദേഷ്യത്തെ ശമിപ്പിക്കാനുള്ള പ്രത്യേക കഴിവ് അവള്‍ക്കുണ്ട്. അവളിലെ കുശുമ്ബുകാരിയെ ഉണര്‍ത്താന്‍ അവളുടെ ഉമ്മയുടെ മൂത്ത മകളാണ് ഞാന്‍ എന്ന് കളി പറഞ്ഞിട്ടുണ്ട്. പാവം അത് വിശ്വസിച്ചിട്ടുമുണ്ട്.
അശോക ഹോസ്പിറ്റലിലെ ലേബര്‍ റൂമിനു മുന്നില്‍ നിന്ന് ഉമ്മച്ചിയുടെ കൈകളിലേക്ക് അവളെ നഴ്സുമാര്‍ നല്‍കിയപ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീടങ്ങോട്ട് ഒരോ അടിയിലും അവള്‍ എന്റെ ശ്വാസമായിരുന്നു.
പദവി കൊണ്ട് ഞാന്‍ അവള്‍ക്ക് ഇളയമ്മയാണ്. പക്ഷെ എന്നോട് അവള്‍ക്ക് വാടി പോടി ബന്ധമാണ്. വയനാട് നിന്ന് കോഴിക്കോട് വരുമ്ബോള്‍ ബീച്ച്, പാര്‍ക്ക് എന്നുവേണ്ട ഞങ്ങള്‍ കറങ്ങാത്ത സ്ഥലങ്ങളില്ല. അവസാനമായി അവള്‍ കോഴിക്കോട് വന്നത് കഴിഞ്ഞയാഴ്ചയാണ്. നവംബര്‍ 11 ന് തിരിച്ചു പോകുമ്ബോള്‍ ഹല്‍വയും മിഠായിയുമായാണ് യാത്രയാക്കിയത്. എന്റെ പിറന്നാളിന് സര്‍പ്രൈസ് ഗിഫ്റ്റൊരുക്കി കാത്തിരിക്കായിരുന്നു. പക്ഷെ തിരക്ക് കാരണം എനിക്ക് വയനാട് എത്താന്‍ പറ്റിയില്ല.
എത്തിയതോ നവംബര്‍ 20ന്. വിഷം കൊണ്ട് നീലിച്ച അവളെ വെള്ള തുണിയില്‍ പൊതിഞ്ഞു കെട്ടിയുള്ള കാഴ്ച കാണാന്‍. ഓര്‍മയുള്ള കാലത്തോളം മറക്കില്ല ഇനി ദിനങ്ങള്‍. ഉമ്മച്ചി പോയി ആറു മാസം തികയുമ്ബോഴാണ് അവളും മടങ്ങിയത്. എന്റെ കുഞ്ഞാവ ജീവിക്കുന്നു, എന്നും ഞങ്ങളുടെ ഓര്‍മകളിലൂടെ..