കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെതിരെ വിടി ബല്‍റാം എംഎല്‍എ. മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന പി. മോഹനന്റെ പ്രസ്താവനയ്ക്കെതിരെയാണ് ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. പേര് നോക്കി ചാപ്പ കുത്തുന്നത് ആരാണെന്ന് ഇപ്പോള്‍ മനസിലായില്ലേ എന്നും ബല്‍റാം ചോദിച്ചു.

ബല്‍റാമിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

നേരത്തെ ഒരു ജനകീയ സമരത്തിലെ മുസ്ലിം സാന്നിദ്ധ്യത്തെക്കുറിച്ച്‌ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമെന്ന് ആക്ഷേപിച്ച അതേ കോഴിക്കോട്ടെ സിപിഎം തന്നെയാണ് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ മുസ്ലിം നാമധാരികളായ രണ്ട് വിദ്യാര്‍ത്ഥികളെ യുഎപിഎ നിയമമുപയോഗിച്ച്‌ ജയിലിലിട്ട വിഷയത്തിലും ഇസ്ലാമിക തീവ്രവാദമെന്ന ചാപ്പയുമായി ഇറങ്ങിയിട്ടുള്ളത്.

മാവോയിസമെന്നത് കമ്മ്യൂണിസ്റ്റ് തീവ്രവാദമാണ്. ആ ചെറുപ്പക്കാരെ ആകര്‍ഷിച്ച പ്രത്യയശാസ്ത്രവും കമ്മ്യൂണിസമാണ്. അതിന് അപകടകരമായ തരത്തില്‍ പിന്തുണ നല്‍കുന്നത് കോഴിക്കോട്ടെ ‘മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാ’ണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയല്ല, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണ്. അങ്ങനെ തെളിവില്ല എങ്കില്‍ അനാവശ്യമായി മനപൂര്‍വ്വം വര്‍ഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരില്‍ പി മോഹനനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണം.