ടെല്‍ അവീവ്: ഫൈനല്‍ വിസിലിന് തൊട്ടുമുമ്ബ് പെനാല്‍റ്റിയിലൂടെ ലയണല്‍ മെസ്സി നേടിയ ഗോളില്‍ ഉറുഗ്വേയ്‌ക്കെതിരെ അര്‍ജന്റീന സമനില നേടി. ഇസ്രായേലില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ 2- 2നാണ് ലാറ്റിനമേരിക്കന്‍ ശക്തികള്‍ സമനിലയില്‍ പിരിഞ്ഞത്. 34ാം മിനിറ്റില്‍ എഡിന്‍സന്‍ കവാനിയിലൂടെ ഉറുഗ്വേയാണ് ആദ്യം ലീഡ് നേടിയത്. ലുകാസ് ടൊറീറ ബോക്‌സിനുള്ളിലേക്ക് നീട്ടി നല്‍കിയ പന്ത് സുവാരസാണ് എഡിസണ്‍ കവാനിയുടെ കാലിലെത്തിച്ചത്. ക്ലോസ് റേഞ്ചിലൂടെ കവാനി അര്‍ജന്റിനയുടെ വലകുലുക്കുകയും ചെയ്തു. കവാനിയുടെ അമ്ബതാം അന്താരാഷ്ട്ര ഗോളാണിത്.

ആദ്യ പകുതിക്ക് മുമ്ബ് പൗളോ ഡിബാല അര്‍ജന്റീനക്ക് സമനില നേടിക്കൊടുക്കൊടുത്തെന്ന് പ്രതീക്ഷിച്ചെങ്കിലും റഫറി ഹാന്‍ഡ് ബോള്‍ വിധിച്ചു. 63ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ അര്‍ജന്റീനക്ക് സമനില ഗോള്‍ കണ്ടെത്തി. മെസ്സിയുടെ കൃത്യമായ ഫ്രീകിക്കിന് അഗ്യൂറോ തലവെച്ചു. പന്ത് ഉറുഗ്വ ലലയില്‍, 1-1.

അഞ്ച് മിനിറ്റ് കഴിഞ്ഞതോടെ വീണ്ടും ഉറുഗ്വയുടെ ഗോള്‍. 69ാം മിനിറ്റില്‍ ലൂയിസ് സുവാരസ് ഉജ്വല ഫ്രീകിക്കിലൂടെയാണ് ലീഡ് നേടിയത്, 2-1. 90+2 മിനിറ്റിലായിരുന്നു മെസ്സി പെനാല്‍റ്റിയിലൂടെ അര്‍ജന്റിനക്ക് സമനില നേടിക്കൊടുത്തത്. ബോക്‌സില്‍ വച്ച്‌ മാര്‍ട്ടിന്‍ കസിറെസ് പന്ത് കൈക്കൊണ്ട് തടഞ്ഞതോടെയാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത മെസ്സിക്ക് തെറ്റിയില്ല, 2- 2.

അഞ്ചു ഉറുഗ്വന്‍ താരങ്ങളെ താഴെവീണിട്ടും എണീറ്റു വെട്ടിച്ചുമുന്നേറുന്ന മെസ്സിയുടെ ഉജ്വല നീക്കം മല്‍സരത്തിലെ എന്നും ഓര്‍ക്കാവുന്ന നിമിഷവുമായി. കഴിഞ്ഞ ആറ് അന്താരാഷ്ട്ര മത്സരത്തിലും അര്‍ജന്റീന തോല്‍വിയറിഞ്ഞിട്ടില്ല. മൂന്ന് ജയവും മൂന്ന് സമനിലയുമാണ് ഫലം.

അഞ്ചുതാരങ്ങളെ വെട്ടിച്ചുള്ള മെസ്സിയുടെ നീക്കം