തിരുവനന്തപുരം: മദ്രാസ് ഐഐടിയില്‍ മരിച്ച ഫാത്തിമ ലത്തീഫിന്‍റെ പിതാവും ബന്ധുക്കളും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. നേരത്തെ ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ടു കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം മദ്രാസ് ഐ.ഐ.ടി സന്ദര്‍ശിച്ചിരുന്നു. മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്‌റിയാലിന്റെ നിര്‍ദേശ പ്രകാരമാണിത്.

ഫാത്തിമ ലത്തീഫിന്റേത് തൂങ്ങിമരണമാണെന്ന് എഫ്.ഐ.ആറിലുള്ളത്. ഫാത്തിമ തൂങ്ങിമരിച്ചത് നൈലോണ്‍ കയറിലാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. മരിച്ച ദിവസം രാത്രി ഫാത്തിമ വിഷമിച്ചിരിക്കുന്നത് കണ്ടതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. മരണം പൊലീസിനെ അറിയിച്ചത് വാര്‍ഡന്‍ ലളിതയാണെന്നും എഫ്.ഐ.ആറിലുണ്ട്.

വിഷയം ഇന്ന് പാര്‍ലമെന്‍റ് സമ്മേളനത്തിലും ചര്‍ച്ചയാകും. എന്‍.കെ പ്രേമചന്ദ്രന്‍ എംപി ഇന്ന് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ അധ്യാപകരെ തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്‌തേക്കും. ഫാത്തിമയുടെ മൊബൈലിലെ നോട്ട്പാഡില്‍ പരാമര്‍ശിക്കപ്പെട്ട അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നതിന് വിളിച്ചു വരുത്തുക. ഇവരുടെ വര്‍ഗീയ പീഡനം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാ കുറിപ്പില്‍ നിന്നും കണ്ടെത്തിയത്.