കോഴിക്കോട് : യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകര്‍ നഗരമാവോയിസ്റ്റുകളെന്ന് സമ്മതിച്ചതായി പൊലീസ്. ഇവരെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ കുറിച്ചും നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.

ചോദ്യം ചെയ്യലിനോട് തുടക്കത്തില്‍ നിസഹകരിച്ചെങ്കിലും അലനും താഹയും നിര്‍ണായക വിവരങ്ങള്‍ കൈമാറിയതായി പൊലീസ് പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി ചോദ്യംെചയ്തപ്പോഴാണ് ഇരുവരും മാവോയിസ്റ്റു ബന്ധം തുറന്നുസമ്മതിച്ചത്. ഇവരുടെ പെന്‍ഡ്രൈവില്‍ നിന്നും മെമ്മറികാര്‍ഡില്‍ നിന്നും മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന നിര്‍ണായക രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്‍ഐഎ സംഘവും കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗവും ഇരുവരെയും ചോദ്യം ചെയ്തു. തെളിവുകള്‍ പലതും നശിപ്പിക്കപ്പെട്ടുവെന്നും പൊലീസ് പറയുന്നു.

തെളിവെടുപ്പിനായി ഇവരെ നേരിട്ട് എവിടെയും കൊണ്ടുപോയിട്ടില്ല. പിടിക്കപ്പെടുമ്ബോള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ കുറ്റം മറയ്ക്കാനായി ആസൂത്രിതമായ ഉത്തരങ്ങളും ഒഴിഞ്ഞുമാറലും പൊലീസിനെ കുഴക്കിയിരുന്നു. നാളെ പൊലീസ് കസ്റ്റഡി അവസാനിക്കുകയാണ്. കസ്റ്റഡി നീട്ടി ചോദിക്കേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനം. ഇവരുടെ ജാമ്യാപേക്ഷയും നാെള ഹൈക്കോടതി പരിഗണിക്കും.