ഡല്‍ഹി : പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്റ്. അപകീര്‍ത്തി കേസില്‍ ഹാജരാവാതിരുന്നതിനാണ് ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് നവീന്‍ കുമാര്‍ കശ്യപാണ് തരൂരിനെതിരെ ജാമ്യം ലഭിക്കുന്ന വാറന്‍റ് നല്‍കിയത്.പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവലിംഗത്തിലെ തേള്‍ എന്ന് ശശി തരൂര്‍ പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് തരൂരിനെതിരെ കേസ് എടുത്തിരുന്നത്.

കേസില്‍ തരൂരും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. നവംബര്‍ 27നകം ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. തരൂരിനോട് 5000 രൂപ കെട്ടിവെയ്ക്കാനും കോടതി നിര്‍ദേശിച്ചു.അതോടൊപ്പം തന്നെ പരാതിക്കാരനായ ബിജെപി നേതാവ് രാജീവ് ബബ്ബറിനെതിരെ കോടതിയില്‍ ഹാജരാകാതിരുന്നതിന് 500 രൂപ പിഴയും കോടതി ചുമത്തി.