ലഖ്നൗ: അയോധ്യ കേസിലെ വിധിയനുസരിച്ച്‌ അനുവദിച്ചിരിക്കുന്ന അഞ്ചേക്ക‌ര്‍ സ്ഥലം ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സുന്നി വഖഫ് ബോര്‍ഡ് ഈ മാസം 26ന് തീരുമാനമെടുക്കും. 26ന് ബോര്‍ഡിന്‍റെ ജനറല്‍ ബോഡി യോഗം നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ യോ​ഗത്തില്‍ തീരുമാനമെടുക്കുമെന്ന് യുപി സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫറൂഖിയാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി. 13നായിരുന്നു യോഗം നടക്കേണ്ടിയുരുന്നതെങ്കിലും മാറ്റി വയ്ക്കുകയായിരുന്നു.

ഭൂമി ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ടെന്ന് ഫറൂഖി പറഞ്ഞു. എന്നാല്‍ സ്ഥലം ഏറ്റെടുക്കാതിരിക്കുന്നത് തെറ്റായ സന്ദേശം നല്‍കിയേക്കുമെന്നും ശരിയായ സന്ദേശം നല്‍കുന്ന തീരുമാനമെടുക്കണമെന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥലം ഏറ്റെടുത്ത് പള്ളിയോട് ചേര്‍ന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനവും കൂടി പണിയമെന്ന അഭിപ്രായവും ഉയര്‍ന്ന് വരുന്നുണ്ട്. കേസിലെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും വിധി ചോദ്യം ചെയ്യുകയില്ലെന്നും ഫറൂഖി വീണ്ടും വ്യക്തമാക്കി.