ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയാമെന്ന ചരിത്രവിധി പുറത്തു വന്ന് 24 മണിക്കൂറിന് ശേഷവും അയോദ്ധ്യയിലും യുപിയിലും കനത്ത സുരക്ഷ തുടരുന്നു. രാവിലെ ഇന്ത്യയൂടെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ അയോധ്യയിലും പരിസരത്തുമായി 4000 സിആര്‍പിഎഫ് ഭടന്മാരെ കൂടി അധികമായി നിയോഗിച്ചു. അതേസമയം അയോദ്ധ്യയിലും പരിസരങ്ങളിലും സ്ഥിതിഗതികള്‍ ശാന്തമായി തന്നെ തുടരുകയാണ്. സുപ്രീംകോടതി വിധി പുറത്തു വിടുന്നതിന് മുമ്ബായി സജ്ജീകരിച്ച സുരക്ഷാ സംവിധാനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

നിലവില്‍ 12,000 പേര്‍ സുരക്ഷാജോലികള്‍ നിര്‍വ്വഹിക്കുന്നതിന് പുറമേയാണ് 4000 പേരെ അധികമായി വിന്യസിപ്പിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗവും നടന്നു. യോഗി ആദിത്യനാഥ് നേരിട്ടായിരുന്നു സുരക്ഷാ ചുമതല നിര്‍വ്വഹിച്ചത്. ക്ഷേത്രത്തിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്കും ഇളവ് വരുത്തി. ഭക്തര്‍ ക്ഷേത്രത്തിലേക്ക് പോകുന്നുണ്ട്. കഴിഞ്ഞ ദിവസം ക്ഷേത്ര നഗരിക്ക് 200 മീറ്റര്‍ മുമ്ബ് വരെ നിയന്ത്രണം ഉണ്ടായിരുന്നു. എന്നാല്‍ എല്ലാം എടുത്തു മാറ്റിയിരിക്കുകയാണ്.

പരിസരങ്ങളിലെ കടകമ്ബോളങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗവും സ്ഥിതിഗതികള്‍ ശാന്തമാണെന്ന വിവരമാണ് നല്‍കിയിട്ടുള്ളത്. എന്നിരുന്നാലും ഇവിടെ ഇപ്പോഴും പരിശോധന ശക്തമാണ്. നിലവില്‍ സിആര്‍പിഎഫും മറ്റ് സുരക്ഷാ സേനയും ഇവിടെയുണ്ട്. തിങ്കളാഴ്ച വരെ സ്‌കൂളുകള്‍ക്കും മറ്റും അവധി തുടരും. അയോധ്യയില്‍ നിരോധനാജ്ഞ ഡിസംബര്‍ 10 വരെ തുടരുമെന്നാണ് വിവരം. ഇന്നലെ സുപ്രീംകോടതി അയോധ്യയില്‍ രാമക്ഷേത്രം പണിയാമെന്ന വിധിയാണ് പുറപ്പെടുവിച്ചത്. അയോദ്ധ്യയില്‍ തന്നെ തര്‍ക്കഭൂമിക്ക് പുറത്ത് മുസ്‌ളീങ്ങള്‍ക്ക് പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ നല്‍കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.