പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിച്ചതിനു പിന്നാലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യൂസി)ചെയര്‍മാനായി അഡ്വ. എന്‍. രാജേഷ് ഇതിനുമുമ്ബും അധികാരം ദുര്‍വിനിയോഗം ചെയ്തതായി റിപ്പോര്‍ട്ട്. മണ്ണാര്‍ക്കാട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസിലാണ് സിഡബ്ല്യുസി ചെയര്‍മാനായിരിക്കെ രാജേഷ് വഴിവിട്ട് ഇടപെട്ടതായി ആരോപണം.
കേസില്‍ പ്രതികളായ അമ്മയ്ക്കും അമ്മമ്മയ്ക്കുമൊപ്പം പെണ്‍കുട്ടിയെ പറഞ്ഞുവിടാന്‍ രാജേഷ് സമ്മര്‍ദ്ദം ചെലുത്തി. വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഹോം ലീഗല്‍ അഡൈ്വസറായിരുന്ന സഹീറ നൗഫലാണ് ഇതുസംബന്ധിച്ച്‌ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ വനിതാ ശിശുക്ഷേമ വകുപ്പിന് പരാതി നല്‍കിയിട്ടും നടപടി ഏറെ വൈകിപ്പിച്ചതായും ആരോപണമുണ്ട്.
മാര്‍ച്ച്‌ 6ന് സിഡബ്ല്യുസി ചെയര്‍മാനായി ചുമതലയേറ്റ രാജേഷ് 13ന് വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഹോമിലെത്തിയാണ് അവിടെ കഴിയുകയായിരുന്ന കുട്ടിയെ മാറ്റാന്‍ നിര്‍ബന്ധം പിടിച്ചത്.
അതേസമയം ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഹോമില്‍ ഏറ്റവും കൂടുതല്‍ കാലം താമസിച്ച കുട്ടിയെ എന്ത് കൊണ്ട് രക്ഷിതാക്കള്‍ക്കെപ്പം അയക്കുന്നിലെന്നാണ് ചോദിച്ചതെന്നും രാജേഷ് അറിയിച്ചു. വാളയാര്‍ കേസിന് സമാനമായി ഈ കേസിലും പ്രതികള്‍ക്കായി കോടതിയില്‍ ഹാജരായത് അഡ്വ. എന്‍ രാജേഷ് ആയിരുന്നു.
സിഡബ്ല്യുസി ചെയര്‍മാനായശേഷം ഈ കേസും രാജേഷ് കൈമാറി. കൂടാതെ വിചാരണ അന്തിമഘട്ടത്തിലെത്തിയ ഈ കേസില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ഊര്‍ജ്ജിതമെന്ന് ആരോപണമുണ്ട്.