കൊച്ചി: അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ – ബിനീഷ് ബാസ്റ്റിന്‍ വിവാദത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന് ജാഗ്രതക്കുറവുണ്ടായെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. ഇരുവരും തമ്മിലുള്ള ഇന്നത്തെ ചര്‍ച്ചയോടെ പൂര്‍ണ്ണമായും അവസാനിച്ചെന്ന് ബി. ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ജാതി അധിക്ഷേപം നടന്നെന്ന ആരോപണം തെറ്റാണ്. അത്തരമൊരു പരാതി ബിനീഷ് ബാസ്റ്റിനുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെഫ്കയുടെ നേതൃത്വത്തില്‍ ഇന്ന് അനില്‍ രാധാകൃഷ്ണന്‍ മേനോനേയും ബിനീഷ് ബാസ്റ്റിനെയും സമവായ ചര്‍ച്ചക്കായി വിളിച്ചിരുന്നു.പ്രശ്നങ്ങള്‍ അവസാനിച്ചെങ്കിലും അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ സിനിമയില്‍ ഇനി അഭിനയിക്കാനില്ലെന്ന് ബിനീഷ് ബാസ്റ്റിന്‍ വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലായിരുന്നു വിവാദ സംഭവമുണ്ടായത്. തന്‍റെ സിനിമയില്‍ അവസരം ചോദിച്ച്‌ നടന്ന ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാനാവില്ലെന്ന് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതാണ് പ്രശ്നങ്ങള്‍‍ക്ക് കാരണം. ഇതില്‍ പ്രതിഷേധിച്ച ബിനീഷ് ബാസ്റ്റിന്‍ വേദിയില്‍ കയറി നിലത്തിരുന്നു. സംഭവം വിവാദമായതോടെയാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനോട് വിശദീകരണം ആവശ്യപ്പെട്ടത്.സംഭവത്തില്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ നേരത്തെ മാപ്പ് പറഞ്ഞിരുന്നു.