ഹൂസ്റ്റണ്‍ : ഇന്ത്യന്‍ വീടുകള്‍ തെരഞ്ഞുപിടിച്ച്‌ കവര്‍ച്ച ചെയ്യാന്‍ പ്രത്യേക പരിശീലനം. വനിതാ നേതാവ് അറസ്റ്റില്‍ . അമേരിക്കയിലാണ് സംഭവം. ഏഷ്യന്‍ വംശജരുടെ പ്രത്യേകിച്ച്‌ ഇന്ത്യക്കാരുടെ വീടുകള്‍ കവര്‍ച്ച ചെയ്യുന്നതിനു പരിശീനം ലഭിച്ച സംഘത്തിന്റെ വനിത നേതാവ് ചക കാസ്‌ട്രോക്ക് ആണ് അറസ്റ്റിലായത്. ഇവര്‍ക്ക് 37 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. . ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജി ലോറി ജെ.മൈക്കിള്‍സനാണ് ശിക്ഷ വിധിച്ചത്. 2011 മുതല്‍ 14 വരെ ജോര്‍ജിയ, ന്യൂയോര്‍ക്ക്, ഒഹായോ, മിഷിഗണ്‍ , ടെക്‌സസ് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഈ സായുധ സംഘം ഇന്ത്യന്‍ വീടുകള്‍ തിരഞ്ഞു പിടിച്ചു കവര്‍ച്ച നടത്തിയിരുന്നു.
സംഘത്തലവി ചകയാണ് കവര്‍ച്ച നടക്കേണ്ട സ്ഥലം നിശ്ചയിക്കുന്നതും അവിടേക്കു പരിശീലനം നല്‍കിയ കവര്‍ച്ചക്കാരെ അയയ്ക്കുന്നതും. തലയും മുഖവും മറച്ച്‌ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം വസ്ത്രം ധരിച്ചു സായുധധാരികളാണ് ഇവര്‍ കവര്‍ച്ചയ്ക്ക് എത്തിയിരുന്നത്.

ആയുധം കാട്ടി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി അവിടെയുള്ള വിലപിടിച്ച സാധനങ്ങള്‍ മോഷ്ടിച്ചു കടന്നുകളയുകയാണു പതിവ്. ചെറുത്തുനിന്നാല്‍ ബലം പ്രയോഗിച്ചു കെട്ടിയിടും. മുഖത്ത് ടേപ്പ് ഒട്ടിച്ചു നിശബ്ദമാക്കിയാണ് കളവ് നടത്തിയിരുന്നത്.