ദുബായ്: ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാനസര്‍വീസ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിസ്മസ് അവധിക്കാലത്ത് ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേകവിമാനം ഉറപ്പുവരുത്തിയിട്ടുണ്ട്. സാധാരണക്കാരായ പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിവരുകയാണെന്നും മുഖ്യമന്ത്രി ദുബായില്‍ പറഞ്ഞു. ദുബായ് ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ പ്രവാസി മലയാളികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസിയും കേരളവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ലോക കേരളകേന്ദ്രം സ്ഥാപിക്കും.നോര്‍ക്കയുടെ പ്രവാസി ഐ.ഡി. കാര്‍ഡ് ഉടമകള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഒമാന്‍ എയര്‍വേസില്‍ യാത്രാക്കൂലിയുടെ ഏഴുശതമാനം ഇളവുലഭിക്കും. ഇത് കൂടുതല്‍ വിമാനക്കമ്ബനികളില്‍ നിന്ന് നേടിയെടുക്കാന്‍ ശ്രമിക്കും. വിശേഷാവസരങ്ങള്‍ പ്രത്യേകമായി മാര്‍ക്ക് ചെയ്ത് ആ ഘട്ടങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ആ സെക്ടറില്‍ അനുവദിക്കാമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി കഴിഞ്ഞദിവസം ഉറപ്പുനല്‍കിയിട്ടുണ്ട്. മുന്‍കൂട്ടിത്തന്നെ വിമാനങ്ങള്‍ ഏതൊക്കെയാണെന്ന് അറിയിച്ച്‌ ബുക്കുചെയ്യാന്‍ അവസരം തരുമെന്നാണ് ഉറപ്പുലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികളാണ് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.

അതിവിദഗ്ധരായ മലയാളികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്നുണ്ട്. അവരുടെ വിജ്ഞാനം നാടിന് ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലോക കേരളസഭ രൂപംകൊണ്ടത്. അതിന്‍ ഉപസമിതികളുടെ നിര്‍ദേശമായാണ് സംസ്ഥാന വികസനത്തിനുതകുന്ന പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഒരു കമ്ബനി രൂപവത്കരിക്കുകയും അതില്‍ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്തുകയുമെന്നത്. ഇതിന്റെ ഭാഗമായാണ് ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്‍റ്്‌ ആന്‍ഡ്‌ ഹോള്‍ഡിങ് ലിമിറ്റഡ് എന്ന നിക്ഷേപ സമാഹരണ കമ്ബനി രൂപവത്കരിച്ചത്.

സുരക്ഷിതമായ സമ്ബാദ്യം പ്രവാസികള്‍ക്ക് ഉറപ്പുവരുത്താനും നാടിന്റെ വികസനത്തിനും കേരള പ്രവാസി ചിട്ടിവഴി സാധിച്ചിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സിനു കീഴില്‍ ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍റര്‍, തിരികെവരുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി, നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്‍റ് പ്രോജക്‌ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റ്‌്‌സ് പദ്ധതി തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പ്രവാസജീവിതം കഴിഞ്ഞ് തിരിച്ചുവരുമ്ബോള്‍ ശാരീരിക-സാമ്ബത്തിക വിഷമം അനുഭവിക്കുന്നരുടെ അവശത മുന്‍നിര്‍ത്തി അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സാന്ത്വനം പദ്ധതിവഴി കഴിഞ്ഞ സാമ്ബത്തികവര്‍ഷം 25 കോടി രൂപ വിതരണം ചെയ്തു. ഈ വര്‍ഷം 1718 ഗുണഭോക്താക്കള്‍ക്ക് പത്തു കോടിയിലേറെയും വിതരണം ചെയ്തു.

റിക്രൂട്ട്‌മെന്‍റ്്‌ നിയമപരവും സുതാര്യവും സുരക്ഷിതവുമാക്കുന്നതിന് നോര്‍ക്ക് റൂട്ട്‌സ് ആസ്ഥാനത്ത് ഒരു റിക്രൂട്ട്‌മെന്‍റ്്‌ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുള്ള റിക്രൂട്ട്‌മെന്‍റ്്‌ ഏജന്‍സിയാണ് നോര്‍ക്ക് റൂട്ട്‌സ്. തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനംനല്‍കി അംഗീകൃത തൊഴിലാളിയാക്കുന്ന സംവിധാനം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതിലൂടെ പരിശീലനത്തിന്റെ ഭാഗമായ ജോലിയിലേക്ക് പോകാനുള്ള അവസരം ലഭിക്കും. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് നോര്‍ക്ക റൂട്ട്‌സ് മേഖലാ ഓഫീസുകളില്‍ സൗകര്യമൊരുക്കി. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അധികാരപ്പെടുത്തിയ കേരളത്തിലെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്.

കേരള സര്‍ക്കാരുമായി ബന്ധപ്പെടാനുള്ള പ്രയാസം ലഘൂകരിക്കാനാണ് പ്രവാസി ഐ.ഡി. കാര്‍ഡ് വിതരണം ചെയ്യുന്നത്. മള്‍ട്ടിപര്‍പ്പസ് ഫോട്ടോ ഐ.ഡി. കാര്‍ഡുള്ള ഏതു പ്രവാസി മലയാളിക്കും നോര്‍ക്ക റൂട്ട്‌സ് വഴി ആവശ്യമായ സേവനം എളുപ്പം ലഭ്യമാകും. നാലുലക്ഷം പേര്‍ ഇതുവരെ ഓണ്‍ലൈനായി ഐ.ഡി. കാര്‍ഡ് കൈപ്പറ്റി. പേഴ്‌സണല്‍ ആക്‌സിഡന്‍റ്്‌ കവറേജായി രണ്ടുലക്ഷം രൂപ ഓരോ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കും. പ്രവാസ ജീവിതത്തിനിടെ നിയമപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നവര്‍ക്ക് മലയാളി അഭിഭാഷകരുടെ സഹായം ഉറപ്പുവരുത്താന്‍ നടപടിയെടുത്തിട്ടുണ്ട്.

എംബസികളില്‍ മലയാളികളായ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ കേന്ദ്രസര്‍ക്കാരുമായി നടത്തുന്നുണ്ട്. ഫെബ്രുവരി 15 മുതല്‍ ഗ്ലോബല്‍ കോണ്ടാക്‌ട് സെന്‍റര്‍ ആരംഭിച്ചു. പ്രവാസികള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍, പരാതികള്‍ എന്നിവ പറയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ടോള്‍ഫ്രീ സംവിധാനം ഉപയോഗപ്പെടുത്താം. ഫോണ്‍, ഇ-മെയില്‍, എസ്.എം.എസ്., ലൈവ് ചാറ്റ് മുഖേനയും സെന്‍ററില്‍ ബന്ധപ്പെടാം.

പ്രവാസിസഹോദരിമാരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വനിതാ എന്‍.ആര്‍.ഐ. സെല്‍ നോര്‍ക്കാ റൂട്ട്‌സില്‍ ആരംഭിച്ചു. സാങ്കേതികവിദ്യാ മാറ്റത്തിനനുസരിച്ച്‌ ശേഷിയും നൈപുണ്യവും വര്‍ധിപ്പിക്കാനുള്ള പരിശീലന പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച്‌ ഡിസംബറില്‍ കൊച്ചിയില്‍ ഇന്‍റര്‍നാഷണല്‍ എംപ്ലോയര്‍ കോണ്‍ഫറന്‍സ് നടത്തും.

അസുഖബാധിതരെയും മരണമടഞ്ഞവരേയും വീടുകളില്‍ എത്തിക്കാന്‍ ഐ.എം.എ.യുമായി ചേര്‍ന്ന് ആരംഭിച്ച ആംബുലന്‍സ് സര്‍വീസ് ഒട്ടേറെപ്പേര്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്. പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചത് പ്രവാസികളോടുള്ള കരുതലിന്റെ ഭാഗമാണ്. പ്രവാസികളുടെ ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ അവര്‍ക്കൊപ്പം ചേര്‍ന്നുനിന്ന് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഏതുപ്രശ്‌നത്തിലും ഏതു സമയവും സര്‍ക്കാരിനെ ബന്ധപ്പെടാന്‍ അറച്ചുനില്‍ക്കേണ്ടതില്ല. അതിന് ആവശ്യമായ നടപടികള്‍ ഉറപ്പുനല്‍കുകയാണന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ലോകകേരള സഭാംഗം ആര്‍.പി. മുരളി, എന്‍.കെ. കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു.