കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് കോടതി ഉത്തരവായിട്ടും രേഖകള്‍ കൈമാറിയില്ലെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി. കൊല്ലപ്പെട്ട കൃപേഷിന്‍റേയും ശരത്‍ലാലിന്‍റേയും മാതാപിതാക്കളാണ് കോടതിയലക്ഷ്യഹര്‍ജി നല്‍കിയത്. ഹര്‍ജി അടുത്ത മാസം 5 ന് പരിഗണിക്കും.
പ്രതികളെ സഹായിക്കുന്ന നടപടിയാണ് സംസ്ഥാന പൊലീസിന്‍റേതെന്നും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും നേരത്തെ കോടതി വിമര്‍ശിച്ചിരുന്നു. അതേസമയം കേസ് സിബിഐക്ക് വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസില്‍ കേന്ദ്ര ഏജന്‍സിയുടെ
കൃത്യത്തിന് പിന്നില്‍ സിപിഎമ്മിന്‍റെ ഗൂഢാലോചനയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രണ്ടാഴ്ച മുന്‍പ് ഉത്തരവിട്ടത്. എന്നാല്‍ എല്ലാ പ്രതികളെയും പിടികൂടിയതാണെന്നും ഗൂഢാലോചന അടക്കം മുഴുവന്‍ കാര്യങ്ങളും നേരത്തെ തന്നെ അന്വേഷിച്ചതുമാണെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ വാദം. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ചൊവ്വാഴ്ച ബെഞ്ച് പരിഗണിക്കും.
കേസിലെ ഉന്നതതല ഗൂഡാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ അച്ഛന്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 17 ന് ആയിരുന്നു പെരിയ കല്യോട്ട് ക്ഷേത്രത്തിലെ ആഘോഷ കമ്മിറ്റി രൂപീകരണത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.