കൊച്ചി: കാലാകാലങ്ങളായി യുഡിഎഫിന്റെ കോട്ടയായ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിന് ഭൂരിപക്ഷം വന്‍തോതില്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത പ്രകടിപ്പിച്ച്‌ കൊച്ചി മേയര്‍ സൗമിനി ജെയിന്‍. 3673 വോട്ടിന്റെ നിറംമങ്ങിയ ഭൂരിപക്ഷവുമായാണ് ടിജെ വിനോദ് എറണാകുളം മണ്ഡലം നിലനിര്‍ത്തിയത്. 34141 വോട്ടുകള്‍ നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് രണ്ടാം സ്ഥാനത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിജി രാജഗോപാല്‍ 13351 വോട്ടുകളുമായി മൂന്നാം സ്ഥാനത്തുമാണ്.

അതേസമയം, എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന് കാരണം കോര്‍പ്പറേഷന്റെ വീഴ്ചയെന്ന ആരോപണം ശരിയല്ലെന്ന് സൗമിനി ജെയിന്‍ പ്രതികരിച്ചു. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ രാജി വെക്കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിനത്തിലുണ്ടായ കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയിരുന്നു. പോളിങ് ബൂത്തുകളെ പോലും ഇത് ബാധിച്ചു. വെള്ളക്കെട്ട് കാരണം പോളിംഗ് ശതമാനവും മന്ദഗതിയിലായിരുന്നു. തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഭരണത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കോര്‍പ്പറേഷന്‍ സ്വീകരിച്ച അശാസ്ത്രീയ നടപടികളാണ് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്നായിരുന്നു ആരോപണം. ശക്തമായ മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഇടപ്പള്ളി മുതല്‍ എംജി റോഡ് വരെയാണ് കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത്. ഒട്ടേറെ ബൂത്തുകളില്‍ വെള്ളം കയറി.

എറണാകുളത്തെ പോളിംഗ് ശതമാനം അറുപത് ശതമാനം പോലും തൊടാത്തത് യുഡിഎഫിനെ ആശങ്കയിലാഴ്ത്തിയിരുന്നു. അതേസമയം, നിറം മങ്ങിയതാണെങ്കില്‍ പോലും ഉറച്ച കോട്ടയെന്ന വിശേഷണമുള്ള മണ്ഡലമായ എറണാകുളം നിലനിര്‍ത്താന്‍ കഴിഞ്ഞത് യുഡിഎഫിന് ആശ്വാസം പകരുന്നു. പോളിംഗ് ദിവസത്തെ മഴയും വെള്ളക്കെട്ടും കോര്‍പ്പറേഷനെതിരെയുള്ള ജനരോഷവും വിനോദിന്റെ ഭൂരിപക്ഷം 3673 വോട്ടുകളായി കുറച്ചു.