തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മികച്ച വിജയമാണ് ഉണ്ടായിരിക്കുന്നതെങ്കിലും ആരും അമിതാഹ്ലാദം കാണിക്കരുതെന്നും ആരുടെയും കോലം കത്തിക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയമാണ് ഉണ്ടായിരിക്കുന്നതെന്നും എങ്കിലും അരൂരിലെ പരാജയം മങ്ങലേല്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എസ്.എസിനോട് സഹകരിക്കാന്‍ എല്‍.ഡി.എഫ് ഇപ്പോഴും തയാറാണെന്നും സമുദായ സംഘടനയെ കൂടെനിര്‍ത്തിയാല്‍ എന്തും നടക്കുമെന്ന ധാരണ പൊളിഞ്ഞുവെന്നും കോടിയേരി വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മേല്‍ക്കൈ നേടിയ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് വിജയം കൈവരിച്ചിരുന്നത്. പാലായിലും യുഡിഎഫിനായിരുന്നു മേല്‍ക്കൈ. അങ്ങനെ യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന ആറ് മണ്ഡലങ്ങളില്‍ മൂന്നിലും എല്‍ഡിഎഫ് മികച്ച വിജയമാണ് നേടിയിരിക്കുന്നത്. അരൂരിലെ തോല്‍വി പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ജനവിധി സര്‍കാരിനുള്ള അംഗീകാരമാണെന്നും പ്രതിപക്ഷത്തിന്റെ നശീകരണ സമീപനത്തിനുള്ള മറുപടിയാണിതെന്നും പറഞ്ഞ കോടിയേരി മതനിരപേക്ഷതയുടെ അടിത്തറ കേരളത്തില്‍ ശക്തമാണെന്ന് തെളിയിക്കുന്ന വിധിയാണ് ഇതെന്നും ആര്‍എസ്‌എസിന്റെ എല്ലാ പ്രതീക്ഷയും തകര്‍ന്നുവെന്നും കോടിയേരി പറഞ്ഞു. ഇടതുപക്ഷം വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.