മരടില്‍ നിയമം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം മുന്‍ ഇടത് പഞ്ചായത്ത് ഭരണ സമിതിക്കും പങ്കാളിത്തമുള്ളതായി റിപ്പോര്‍ട്ട്. മുന്‍ പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളായ രണ്ടുപേരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. മരട് പഞ്ചായത്ത് ഭരണസമിതിയുടെ കൂടി പിന്തുണയോടെയാണ് 2006ല്‍ നിയമം ലംഘിച്ചുള്ള നിര്‍മ്മാണ അനുമതികള്‍ നല്‍കിയതെന്നാണ് അറസ്റ്റിലുള്ള മുന്‍ മരട് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.
മരട് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും പ്രാദേശിക സിപിഎം നേതാക്കളുമായ പി.കെ. രാജു, എം. ഭാസ്‌കരന്‍ എന്നിവരില്‍ നിന്നാണ് മൊഴിയെടുക്കുക.അതേസമയം നിര്‍മാണത്തിന് അനുമതി നല്‍കിയ കാലത്തെ പല രേഖകളും പിന്നീട് പഞ്ചായത്തില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ദേവസിയില്‍ നിന്ന് അടുത്ത ദിവസം മൊഴി എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് മിനുട്‌സിലും തിരുത്തല്‍ വരുത്തിയെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണ സമിതിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.
അതിനിടെ ഫ്‌ളാറ്റുകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള സമിതിയുടെ സിറ്റിങ്ങും കൊച്ചിയില്‍ തുടരും. 86 ഫ്‌ളാറ്റുടമകള്‍ ഇതുവരെ നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായരുടെ അധ്യക്ഷതയിലുള്ള നഷ്ടപരിഹാര നിര്‍ണ്ണയ സമിതി ഇന്നലെ അറിയിച്ചിരുന്നു. ചെവ്വാഴ്ച 34 പേര്‍ക്കാണ് സമിതി നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്തത്. 325 ഫ്‌ളാറ്റുടമകളില്‍ 239 അപേക്ഷകളാണ് ഇതുവരെ കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ 141പേര്‍ക്ക് ധനസഹായത്തിന് ശുപാര്‍ശ നല്‍കി കഴിഞ്ഞു. കേസിലെ ക്രൈംബ്രാഞ്ച് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആല്‍ഫ വെഞ്ചേഴ്‌സ് ഉടമ ജെ പോള്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി എറണാകുളം ജില്ലാ കോടതി തള്ളി. ക്രൈംബ്രാഞ്ച് കസ്റ്റിഡിയിലുള്ള മൂന്ന് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.