ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരേ ബലാത്സംഗക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീ വീണ്ടും. ബിഷപ്പ് ഫ്രാങ്കോ അനുയായികളെ വെച്ച്‌ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ ഭീഷണിപ്പെടുത്തുകയും യൂട്യൂബ് ചാനല്‍ ഉണ്ടാക്കി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി ദേശീയ, സംസ്ഥാന വനിതാകമ്മീഷനുകളിലാണ് കന്യസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്.

നേരത്തേ കന്യാസ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നു, ഭീഷണിപ്പെടുത്തി തുടങ്ങി എട്ടിലധികം കേസുകള്‍ ഫ്രാങ്കോയ്ക്ക് എതിരേ പോലീസ് എടുത്തിട്ടുണ്ട്. ഈ കേസുകളില്‍ ഒന്നില്‍ പോലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ അന്വേഷണം മന്ദഗതിയിലാണെന്നും ആരോപിച്ചിട്ടുണ്ട്.കേസില്‍ പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലും ഫ്രാങ്കോ അനുയായികളെ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും അപകീര്‍ത്തി പെടുത്തുകയും ചെയ്യുന്നത് തുടരുകയാണ്.

സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ സൃഷ്ടിച്ചു അപമാനിക്കുന്നു. അനുയായികളെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും കേസില്‍ നിന്നും പിന്തിരിപ്പിക്കാനും സ്വാധീനിക്കാനും ശ്രമിക്കുന്നു. ആക്ഷേപം മാനസീകമായി തകര്‍ക്കുന്നതിനാല്‍ നടപടി എടുക്കണമെന്നാണ് ആവശ്യം. ഫ്രാങ്കോയ്‌ക്കെതിരേ പരാതി നല്‍കിയ കാലം മുതല്‍ ഭീഷണിപ്പെടുത്തലും അപമാനിക്കാനും സ്വാധീനിക്കാനുമുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പരാതിയിലുണ്ട്.