ലണ്ടന്‍: ബ്രെക്സിറ്റ് കരാറില്‍ ബോറിസ് ജോണ്‍സന് വീണ്ടും തിരിച്ചടി. ബ്രെക്സിറ്റിന് യൂറോപ്യന്‍ യൂണിയനുമായുണ്ടാക്കിയ കരാറില്‍ വീണ്ടും വോട്ടെടുപ്പു നടത്താനുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ശ്രമം പാര്‍ലമെന്റ് സ്പീക്കര്‍ ജോണ്‍ ബെര്‍കൗ നിരസിച്ചു. ബ്രെക്സിറ്റ് കാലാവധി നീട്ടാനുള്ള പ്രമേയവും ശനിയാഴ്ച പാര്‍ലമെന്റ് പാസാക്കിയിരുന്നു. ബ്രെക്സിറ്റിനുള്ള നിശ്ചിത കാലാവധി ഈ മാസം 31 ആണ്. ശനിയാഴ്ച പാര്‍ലമെന്റ് നിരസിച്ച കാര്യത്തില്‍ മാറ്റങ്ങളൊന്നുമില്ലാതെ വീണ്ടും വോട്ടെടുപ്പ് സാധ്യമല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

ജോണ്‍സന്റെ കത്ത് ലഭിച്ചുവെന്നും അതില്‍ ഇയു അംഗരാജ്യങ്ങളുടെ അഭിപ്രായം തേടുയാണെന്നും യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ഡോണള്‍ഡ് ടസ്ക് അറിയിച്ചു. പാര്‍ലമെന്റ് നിര്‍ബന്ധിതനാക്കിയതിനെ തുടര്‍ന്ന് ജോണ്‍സന്‍ കാലാവധി 3 മാസം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന് ഒപ്പിടാതെ കത്തയയ്ക്കുകയും പിന്നാലെ സമയപരിധിക്കുള്ളില്‍ ബ്രെക്സിറ്റ് പൂര്‍ത്തിയാക്കാനാണ് താല്‍പര്യമെന്ന് അറിയിച്ച്‌ മറ്റൊരു കത്തു നല്‍കുകയും ചെയ്തിരുന്നു.