കോന്നി: വോട്ട് അഭ്യര്‍ഥിക്കാന്‍ കൈപ്പട്ടൂര്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെത്തിയ കോന്നിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി മോഹന്‍രാജിനെതിരെ പ്രതിഷേധം. മോഹന്‍രാജ് പള്ളിയില്‍നിന്ന് ഇറങ്ങിപ്പോകണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു.വീണാ ജോര്‍ജ് എം.എല്‍.എയുടെ മുന്‍ ഡ്രൈവറും മറ്റൊരാളുമാണ് തനിക്കെതിരേരംഗത്തെത്തിയതെന്ന് മോഹന്‍രാജ് പറഞ്ഞു. സി.പി.എം ഗുഢാലോചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച രാവിലെ വിവിധ പള്ളികളിലെ സന്ദര്‍ശനത്തിനു ശേഷമാണ് കൈപ്പട്ടൂര്‍ സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍ മോഹന്‍രാജ് എത്തിയത്. പള്ളിയില്‍ വിശ്വാസികളെ കണ്ട് വോട്ട് ചോദിക്കുമ്ബോഴാണ് രണ്ടുപേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പള്ളിയില്‍ വോട്ടുചോദിക്കാന്‍ പാടില്ലെന്നും മോഹന്‍രാജ് പുറത്തുപോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മോഹന്‍രാജ് പള്ളിയില്‍നിന്ന് പുറത്തുപോയി.

അതേസമയം സംഭവമുണ്ടായത് സി.പി.എമ്മിന്റെ രാഷ്ട്രീയമായ ഗൂഢാലോചനയാണെന്ന് മോഹന്‍രാജ് പറഞ്ഞു. വിശ്വാസികളെത്തിയതു കൊണ്ടാണ് താന്‍ കായികമായി ആക്രമിക്കപ്പെടാതിരുന്നതെന്നും മോഹന്‍രാജ് കൂട്ടിച്ചേര്‍ത്തു. വോട്ട് തേടാനുള്ള തന്റെ അവകാശത്തെ തടയാനാണ് സി.പി.എം. ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.