ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരുടെ ദുരൂഹ മരണങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കാനൊരുങ്ങുന്നു. 1992-97 കാലത്ത് കേരളത്തിലുണ്ടായ അപകട-ദുരൂഹമരണങ്ങളാണ് ക്രെെംബ്രാഞ്ച് അന്വേഷിക്കുക. പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് നടന്ന അപകടമരണങ്ങള്‍ക്കു പിന്നില്‍ തീവ്രവാദസംഘടനയായ ജംഇയ്യത്തുല്‍ ഇഹ്സാനിയയുടെ പങ്കുണ്ടെന്ന സംശയമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനായുള്ള വിവരശേഖരണം ഉദ്യോഗസ്ഥര്‍ ആരംഭിച്ചു.
കുന്നംകുളം തൊഴിയൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുനിലിന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതി ജംഇയ്യത്തുല്‍ ഇസ്ഹാനിയയിലെ മൊയ്‌നുദ്ദീനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1994ല്‍ നടന്ന കൊലപാതകത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യഥാര്‍ത്ഥ പ്രതി പിടിയിലാവുന്നത്. അതിലെ പ്രതികളെ പിടികൂടി ചോദ്യംചെയ്തതോടെ 1995 ആഗസ്റ്റ് എട്ടിന് പാലൂര്‍ അങ്ങാടിയിലെ പച്ചക്കറിവ്യാപാരിയായിരുന്ന ബി.ജെ.പി. നേതാവ് മോഹനചന്ദ്രനെ കൊലപ്പെടുത്തിയതും ഈ സംഘടനയിലെ അംഗങ്ങളാണെന്ന് തെളിവ് ലഭിച്ചത്. ഇതോടെ മോഹനചന്ദ്രനന്‍ വധക്കേസ് പുനരന്വേഷണത്തിന് സാദ്ധ്യതയേറി.
ജംഇയ്യത്തുല്‍ ഇഹ്‌സാനിയ എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നും ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചുവെന്നാണ് വിവരം. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ശാസ്ത്രീയമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്.
1992ല്‍ രൂപം കൊണ്ട ഭീകരവാദ സംഘടനയാണ് ജംഇയ്യത്തുല്‍ ഇഹ്‌സാനിയ. 1997 ഈ സംഘടനയിലെ മുഖ്യ അംഗമായ സെയ്തലവി അന്‍വരി ദുബായിലേയ്ക്ക് കടന്നിരുന്നു. അക്കാലത്ത് ഒട്ടനവധി ആര്‍.സ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിട്ടുണ്ട്. 1996 ആഗസ്റ്റില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതോടെയാണ് ജംഇയ്യത്തുല്‍ ഇസ്ഹാനിയയുടെ പങ്ക് പുറത്ത് വന്നത്. ഇതോടെ ഇതില്‍ ഉള്‍പ്പെട്ട ഭീകരവാദികള്‍ പലരും ഒളിവില്‍ പോവുകയും വിദേശത്തേയ്ക്ക് കടക്കുകയും ചെയ്തു.