കൂടത്തായി കൊലപാതക പരമ്ബരക്കേസിലെ മുഖ്യപ്രതി ജോളി മുഖം മറച്ചിരുന്ന ഷാള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതിന് കസ്റ്റഡിയില്‍ എടുത്ത യുവാവും സിപിഎമ്മുകാരന്‍. കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ ജോളിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ആണ് യുവാവ് ഷാള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചത്. കക്കഞ്ചേരി സ്വദേശി ഷാജുവിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഷാജു ഭാര്യയുടെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയതായിരുന്നു. സിപിഎം ഉള്ളിയേരി കൊയക്കാട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയാണ് ഷാജു.

താലൂക്കാശുപത്രിയില്‍ ജോളിയെ കൊണ്ടുവന്നതറിഞ്ഞ് നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. ഇവര്‍ക്കിടയിലൂടെയെത്തിയ ഷാജു ഷാള്‍ വലിച്ചുനീക്കുകയായിരുന്നു. ജോളിക്ക് സുരക്ഷയൊരുക്കിയ പൊലീസ് ഉടനെ ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വെറുമൊരു രസത്തിനാണ് ഷാജു ഇത് ചെയ്തത്. അതിനിടെ കേസ് അന്വേഷണവുമായി ജോളി സഹകരിക്കുന്നില്ലെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഇന്നലെ പയ്യോളിയിലെ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഓഫിസില്‍ കൊണ്ടുവന്നാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ കാര്യമായ പുരോഗതി ഇപ്പോഴില്ല.

മൊഴിയെടുക്കല്‍ തുടങ്ങിയപ്പോള്‍ത്തന്നെ അസുഖമാണെന്ന് ജോളി പറഞ്ഞതോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. പരിശോധനകള്‍ക്കു ശേഷം തിരിച്ചെത്തിച്ചപ്പോഴും ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി. പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കുന്നതിനാല്‍ വിവരങ്ങളുടെ അവസാനവട്ട പരിശോധനയ്ക്ക് ഇതു തടസ്സമായെന്ന് അന്വേഷണ സംഘം പറയുന്നു. നേരത്തേ ചോദ്യം ചെയ്യലില്‍ ജോളി വെളിപ്പെടുത്തിയ പലതും കള്ളമാണെന്നും പൊലീസിനു വ്യക്തമാകുന്നുണ്ട്. മാത്യു മഞ്ചാടിയിലിനൊപ്പം മദ്യം കഴിച്ചപ്പോഴാണ് സയനൈഡ് ചേര്‍ത്തു നല്‍കിയതെന്ന മൊഴി കള്ളമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും വ്യക്തമാക്കി.

ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരെ ഇന്ന് വൈകീട്ട് നാലിന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മൂന്ന് പ്രതികളുടേയും ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക. അതേസമയം, പുതുതായി രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുമായി ബന്ധപ്പെട്ട് ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്താനും സാധ്യതയുണ്ട്. പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ജോളിയുടെ എന്‍ഐടി ബന്ധത്തെ കുറിച്ച്‌ ദൃശ്യങ്ങളും മറ്റും ലഭിച്ച സാഹചര്യത്തില്‍ അന്വേഷണ സംഘം ഈ ദിശയിലും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

എന്‍ഐടിക്ക് സമീപം തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന ജോളിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജോളിക്കൊപ്പം യുവതി എന്‍ഐടിക്ക് സമീപം നില്‍ക്കുന്ന ചിത്രങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. യുവതി നിലവില്‍ ചെന്നൈയില്‍ എന്നാണ് സൂചന. അതിനിടെ, ഡിഎന്‍എ പരിശോധനക്കായി മരിച്ച റോയ് തോമസിന്റെ സഹോദരന്‍ റോജോ, സഹോദരി റെഞ്ചി, റോയിയുടെ രണ്ട് മക്കള്‍ എന്നിവരുടെ സാമ്ബിളുകള്‍ ശേഖരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സയന്‍സ് വിഭാഗത്തിലെത്തിയാണ് നാല് പേരും സാമ്ബിളുകള്‍ നല്‍കിയതത്. കല്ലറയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ കൂടത്തായിയില്‍ ദുരൂഹമായി കൊല്ലപ്പെട്ടവരുടേത് തന്നെയാണെന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ് ഡിഎന്‍എ പരിശോധന.

ജോളി ജോസഫിന്റെ എന്‍ഐടി ബന്ധത്തിന്റെ ചുരുളഴിക്കാന്‍ വിപുലമായ അന്വേഷണമാണ് ക്രൈം ബ്രാഞ്ച് നടത്തുന്നത്. 14 വര്‍ഷമാണ് എന്‍ഐടി ജീവനക്കാരിയെന്ന വ്യാജേന ജോളി കൂടത്തായിയിലെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയിരുന്നത്. നാട്ടുകാരേയും വീട്ടുകാരേയും കബളിപ്പിക്കാന്‍ എന്‍ഐടിയുടെ വ്യാജ ഐഡന്റിറ്റി കാര്‍ഡും ജോളി തയ്യാറാക്കിയിരുന്നു. എന്‍ഐടിക്ക് സമീപം ജോളി സ്ഥിരമായി വരാറുള്ള ചില കേന്ദ്രങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഒരു ബ്യൂട്ടിപാര്‍ലര്‍, തയ്യല്‍ക്കട, എന്‍ഐടി കാന്റീന്‍ എന്നിവിടങ്ങളില്‍ സ്ഥിരമായി പോകാറുണ്ടെന്ന് ജോളി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 14 വര്‍ഷം എന്‍ഐടി പ്രൊഫസറായി വേഷം കെട്ടിയ ജോളി ജോസഫ് പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

റോയി തോമസുമായുള്ള വിവാഹത്തിന് ശേഷം കട്ടപ്പനയില്‍ നിന്നും കൂടത്തായിയിലെത്തിയ ജോളി ജോസഫ് വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരുന്നത് താന്‍ എംകോം ബിരുധ ധാരിണിയാണെന്നായിരുന്നു. എന്നാല്‍ നെടുങ്കണ്ടത്തെ കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാനാ വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാക്ഷാ പാലായിലെ പാരലല്‍ കോളേജില്‍ ജോളി ബി. കോമിന് ചേര്‍ന്നിരുന്നു. ഹോസ്റ്റലില്‍ താമസിച്ചായിരുന്നു ജോളിയുടെ ബി. കോം പഠനം. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാര്‍ഗത്തിലാണ് ബി. കോമിന് ചേര്‍ന്നതെന്ന് സംബന്ധിച്ച്‌ അന്വേഷണ സംഘത്തിന് ഇതുവരെ കൃത്യമായ ഉത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

പാലായിലെ പാരലല്‍ കോളേജില്‍ കുറച്ചുകാലം പോയെങ്കിലും ബിരുദവും ജോളി പൂര്‍ത്തിയാക്കിയിട്ടില്ല. പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളേജിലാണ് ഡിഗ്രി പഠനമെന്നാണ് ജോളി നാട്ടില്‍ പറഞ്ഞിരുന്നത്. അന്വേഷണ സംഘത്തിലെ ഒരു വിഭാഗം നാലു ദിവസത്തോളം കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.