തിരുവനന്തപുരം: സര്‍വകലാശാലകളിലെ മാര്‍ക്കുദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞതോടെ മന്ത്രി രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്. മന്ത്രിയുടെ രാജിയിലേക്കാണ് അവര്‍ വിരല്‍ ചൂണ്ടുന്നത്. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടന്നത് മാര്‍ക്ക് ദാനമല്ലെന്നും മാര്‍ക്ക് കുംഭകോണമാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍വകലാശാലകളില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി ഇഷ്ടക്കാര്‍ക്ക് തോന്നുംപടി മാര്‍ക്ക് ദാനം ചെയ്യല്‍ തുടങ്ങിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലാണ്. മാര്‍ക്ക് കുംഭകോണം സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയതായി ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മാര്‍ക്ക് ദാനം സംബന്ധിച്ചുള്ള അമ്ബരപ്പിക്കുന്ന വിവരങ്ങളാണ് ഓരോദിവസവും പുറത്തുവരുന്നത്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തുകയാണ്. ഇത് തുടങ്ങിവച്ച മന്ത്രി ജലീല്‍, കള്ളം പിടിക്കപ്പെട്ടപ്പോള്‍ സിന്‍ഡിക്കേറ്റിന്റെയും വി.സിയുടേയും തലയില്‍ കെട്ടിവച്ച്‌ രക്ഷപെടാനാണ് ശ്രമിക്കുന്നത്. എം.ജി സര്‍വകലാശാലയില്‍ അദാലത്ത് നടന്നത് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി അതില്‍ പങ്കെടുക്കുകയും ചെയ്തു.

പ്രൈവറ്റ് സെക്രട്ടറിയുടെ നിര്‍ദേശമനുസരിച്ചാണ് ഒരു കുട്ടിക്ക്് മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ തീരുമാനിച്ചത്. ഈ കുട്ടി പ്രൈവറ്റ് സെക്രട്ടറിയുടെ അയല്‍വാസിയാണെന്നു വ്യക്തമായി. ഇതിലൂടെ വെളിപ്പെടുന്നത് വ്യക്തമായ ഗൂഡാലോചനയോടെയാണ് അദാലത്ത് സംഘടിപ്പിച്ചതെന്നാണ്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഈ സംഭവത്തില്‍ ഉത്തരവാദിത്വം ഇല്ലെങ്കില്‍ മാര്‍ക്ക് ദാനത്തില്‍ വി.സിക്കതിരേ അന്വേഷണം നടത്താന്‍ മന്ത്രി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തയാറാണോ എന്ന് ചെന്നിത്തല ചോദിച്ചു.

അദാലത്തിന്റെ തലേന്നു തന്നെ ഒരു മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ തീരുമാനം എടുത്തതായി ചില കേന്ദ്രങ്ങളില്‍ പ്രചാരണം ശക്തമായിട്ടുണ്ട്. കൂടാതെ ആറു സപ്ലിമെന്ററി പരീക്ഷ വരെ തോറ്റ വിദ്യാര്‍ഥിയെ മാര്‍ക്ക് ദാനത്തിലൂടെ വിജയിപ്പിച്ചതായ വാര്‍ത്തയും പുറത്തു വന്നുകഴിഞ്ഞു. ഇതെല്ലാം സൂചിപ്പിക്കുന്നത് സര്‍വകലാശാലകളില്‍ വ്യാപകമായ മാര്‍ക്ക് തിരിമറിയും മാര്‍ക്ക് ദാനവും നടക്കുന്നുവെന്നാണ്. ഇതിനു പിന്നില്‍ മന്ത്രിയാണ്. ഇത്തരത്തില്‍ മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ ഏതു നിയമമാണ് മന്ത്രിക്കും സര്‍വകലാശാലക്കും അധികാരം നല്‍കിയിട്ടുള്ളതെന്നു മന്ത്രിയും സര്‍വകലാശാലയും വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.