ജോളി മുഖ്യപ്രതിയായ കൂടത്തായി കൊലപാതക പരമ്ബര കേസില്‍ ഓരോ ദിവസവും പുതിയ വിവരങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. പലപ്പോഴും പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടലോടെയാണ് സമൂഹം കേള്‍ക്കുന്നത്. ജോളി ഒരു സൈക്കോപാത്താണ് എന്ന തരത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരു സൈക്കോപാത്ത് ഏങ്ങനെയായിരിക്കും, ഏതെല്ലാം രീതിയിലാണ് ഇവര്‍ പെരുമാറുക തുടങ്ങി സമൂഹത്തില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ സംബന്ധിച്ച്‌ തുറന്നെഴുതുകയാണ് ഡോ സി ജെ ജോണ്‍.

സൈക്കോപാത്ത് പ്രകൃതമുളള എല്ലാവരും കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടണമെന്നില്ല എന്ന് ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അവരുമായി അടുത്ത് ഇടപഴകുന്നവര്‍ക്ക് മാത്രമേ തനി നിറം മനസ്സിലാകൂ. ഇമ്മാതിരി സൈക്കോപ്പതിക് വ്യക്തിത്വങ്ങള്‍ ഉത്തരവാദിത്തപ്പെട്ട പല മേഖലകളിലുമുണ്ട്.അവരെയാണ് പേടിക്കേണ്ടതെന്നും സി ജെ ജോണ്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കൂടത്തായി കൊലപാതക പരമ്ബരയുടെ പശ്ചാത്തലത്തില്‍ സൈക്കോപ്പതിയെ കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ കൂടുതലായി നടക്കുന്നുണ്ട് .സൈക്കോപ്പത് പ്രകൃതങ്ങളുള്ള എല്ലാവരും കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടണമെന്നില്ല .പുറമെയുള്ള ആകര്‍ഷണ വ്യക്തിത്വത്തിനുള്ളില്‍ ഈ സ്വഭാവങ്ങള്‍ ഒളിപ്പിച്ചു വച്ച്‌ അവരില്‍ ചിലര്‍ പൊതു ജീവിതത്തിന്റെ മുഖ്യധാരയില്‍ പോലും തിളങ്ങി നില്‍ക്കാറുണ്ട് .മറ്റുള്ളവരോട് അനുതാപമില്ലാതെ ,സ്വന്തം ഉയര്‍ച്ചക്കായി സമര്‍ത്ഥമായി തരികിട നടത്തിയും ,ആരോടും വൈകാരിക അടുപ്പം കാട്ടാതെ വെളുക്കെ ചിരിച്ചും ,നുണപറഞ്ഞു വീഴ്ചകളെ മറച്ചു വച്ചും , കുറ്റബോധം ഇല്ലാതെയും അവര്‍ തല ഉയര്‍ത്തി നടക്കും.അവരുമായി അടുത്ത് ഇടപഴകുന്നവര്‍ക്ക് മാത്രമേ തനി നിറം മനസ്സിലാകൂ. ഇമ്മാതിരി സൈക്കോപ്പതിക് വ്യക്തിത്വങ്ങള്‍ ഉത്തരവാദിത്തപ്പെട്ട പല മേഖലകളിമുണ്ട് .അവരെയാണ് പേടിക്കേണ്ടത് .
(സി ജെ ജോണ്‍)