മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്ന വത്തിക്കാനിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധിസംഘത്തെ അയച്ചില്ലെന്ന് ആരോപിച്ചുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ഇതിന് മുമ്ബ് വിശുദ്ധ അല്‍ഫോണ്‍സാമ്മ, ചാവറ കുര്യക്കോസ് ഏലിയാസച്ചന്‍, ഏവുപ്രാസ്യമ്മാ, മദര്‍ തെരേസ തുടങ്ങിയവരെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അന്നത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിനിധി സംഘത്തെ അയച്ചിട്ടുണ്ടെന്നും എന്നാല്‍ ഇവിടെ സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നിന്നത് വിശ്വാസ സമൂഹത്തെ വളരെയേറെ വേദനിപ്പിച്ചുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍ ഈ പോസ്റ്റിന് താഴെ വരുന്ന കമന്റുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. എല്‍ഡിഎഫുമായുള്ള അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമായാണ് രമേശ്‌ ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയത് എന്ന് സംശയിക്കുന്നുവെന്നും ഇതേപോലെ ഒരു കിടു പ്രതിപക്ഷനേതാവിനെ ഒരു മുഖ്യമന്ത്രിക്കും കിട്ടില്ലെന്നുമാണ് ഒരു കമന്റ്. ഈ പ്രതിപക്ഷ നേതാവ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഐശ്വര്യം ആണ്. തുടര്‍ന്നും അടുത്ത അഞ്ച് വര്‍ഷവും താങ്കള്‍ക്ക് അതിനുള്ള അവസരം ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്നുമാണ് മറ്റൊരു കമന്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്ന വത്തിക്കാനിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധിസംഘത്തെ അയക്കാതിരുന്നത് ക്രൈസ്തവ വിശ്വാസികളോടും, കേരളീയ സമൂഹത്തോടും കാണിച്ച തികഞ്ഞ അനാദരവാണ്‌. ഇത് പ്രതിഷേധാര്‍ഹമായ നടപടിയാണ്. ഇതിന് മുമ്ബ് വിശുദ്ധ അല്‍ഫോണ്‍സാമ്മ, ചാവറ കുര്യക്കോസ് ഏലിയാസച്ചന്‍, ഏവുപ്രാസ്യമ്മാ, മദര്‍ തെരേസ തുടങ്ങിയവരെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അന്നത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിനിധി സംഘത്തെ അയച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നിന്നത് വിശ്വാസ സമൂഹത്തെ വളരെയേറെ വേദനിപ്പിച്ചു.