കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുകയാണെങ്കില്‍ പോലീസിന്റെ ചോദ്യം ചെയ്യല്‍ എങ്ങനെ നേരിടണമെന്ന് ജോളിക്ക് വിദഗ്ധ പരിശീലനം ലഭിച്ചിരിക്കാമെന്ന നിഗമനത്തില്‍ പോലീസ്. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ താന്‍ ചെയ്ത കുറ്റങ്ങള്‍ റോയിയുടെമേല്‍ ജോളി കെട്ടിവെക്കുകയായിരുന്നു. എന്നാല്‍ കൃത്യമായ തെളിവുകള്‍ ക്രൈംബ്രാഞ്ച് നിരത്തിയതോടെ ജോളി കുറ്റങ്ങള്‍ സമ്മതിക്കുകയായിരുന്നു.

ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ കൊലപാതകം റോയിയുടെ മേല്‍ കെട്ടിവെക്കാന്‍ ജോളി ശ്രമിച്ചിരുന്നു. എന്നാല്‍ ടോം തോമസ് മരിക്കുന്ന ദിവസം വീട്ടില്‍ ജോളി മാത്രമാണുണ്ടായിരുന്നതെന്നാണ് ജോലിക്കാരന്‍ മൊഴി നല്‍കിയത്. ജോളിയുമായി ബന്ധമുള്ള 2 അഭിഭാഷകരാവാം ചോദ്യം ചെയ്യലിനെ നേരിടാനുള്ള വിദഗ്ധ പരിശീലനം നല്‍കിയതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.